ചെങ്ങന്നൂർ: കുടുംബവീട്ടിൽ അമ്മൂമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽപ്പോയ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, അടിപിടി അടക്കം മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള തിരുവൻവണ്ടൂർ കൊച്ചുതറയിൽ വിഷ്ണുവി(19)നെയാണ് തിരുവല്ല ഓതറയിലെ ഒളിസങ്കേതത്തിൽ നിന്ന് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.

കുടുംബവീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മൂമ്മയ്ക്ക് കൂട്ടു കിടക്കാൻ പെൺകുട്ടി എത്തുക പതിവായിരുന്നു. കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ വിഷ്ണു വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ ക്രിമിനൽ പശ്ചാത്തലം പെൺകുട്ടിക്ക് അറിവില്ലായിരുന്നുവെന്നാണ് സൂചന. രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ കുടുംബ വീട്ടിലെത്തിയും ആളില്ലാത്തപ്പോൾ തന്റെ വീട്ടിലേക്ക് കൊണ്ടു വന്നുമായിരുന്നു പീഡനം. പെൺകുട്ടി ഗർഭിണിയാണെന്നും വീട്ടുകാർ പരാതി നൽകിയിട്ടുണ്ടെന്നും അറിഞ്ഞ് വിഷ്ണു ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.