ന്യൂഡൽഹി: കാണാതായ ഹരിയാൺവി ഗായികയുടെ മൃതദേഹം റോഡരികിൽ കുഴിച്ചിട്ട നിലയിൽ. ഡൽഹിയിൽ നിന്നും കാണാതായ ഗായികയെ റോഹ്തക് ജില്ലയിൽ ദേശീയപാതയ്ക്ക് സമീപമാണ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലാണ്.

യുവതിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ രവി, അനിൽ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി ഗായികയെ സുഹൃത്തുക്കൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് നൽകി യുവതിയെ അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

ഡൽഹിയിൽ താമസിക്കുന്ന 26-കാരിയായ ഗായികയെ കഴിഞ്ഞ 11-ാം തിയതി മുതലാണ് കാണാതായത്. മൂന്ന് ദിവസമായിട്ടും യുവതി വീട്ടിലേക്ക് തിരികെ വരാതായപ്പോൾ കുടുംബം പൊലീസിൽ പരാതി നൽകി. യുവതിയെ തട്ടിക്കൊണ്ടുപോയിരിക്കാമെന്നാണ് കുടുംബം ആരോപിച്ചിരുന്നു.

തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുഹൃത്തുക്കളോടൊപ്പം യുവതി പോയിരുന്നതായി വിവരം ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.