തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കും മുമ്പ് പുറത്തുവിട്ട സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി നിയമസഭയുടെ എത്തിക്‌സ കമ്മിറ്റിക്ക് വിട്ട സാഹചര്യത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അവകാശലംഘന പ്രശ്നം ഉന്നയിച്ച അംഗത്തിന്റെ പരാതിയിലും അതിന് മന്ത്രി നൽകിയ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതെന്ന് സ്പീക്കർ വ്യക്തമാക്കി. ധനമന്ത്രിക്കെതിരേയുള്ള നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിടാനിടയായയ സാഹചര്യം വ്യക്തമാക്കുകയായിരുന്നു സ്പീക്കർ.

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ടും അതിന്റെ ക്രമത്തെ സംബന്ധിച്ചും അത് സഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും അടിസ്ഥാനപരമായ പ്രശ്നങ്ങളും വിമർശനങ്ങളും മന്ത്രി ഉന്നയിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ രണ്ട് പക്ഷവും കേട്ട് സഭാസമിതി നടപടിയെടുക്കട്ടെ എന്നാണ് സ്പീക്കറുടെ നിലപാട്. 'അവകാശലംഘന പ്രശ്നം ഉന്നയിച്ച അംഗത്തിന്റെ പരാതിയും അതിന് മന്ത്രി നൽകിയ മറുപടിയും പരിശോധിച്ച് നിയമസഭാ സിമിതി റിപ്പോർട്ട് തയ്യാറാക്കട്ടെ എന്നാണ് തീരുമാനം. സാമാജികന്റെ പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്. അതിലെ ശരിതെറ്റുകൾ പരിശോധിച്ച് എത്തിക്സ് ആൻഡ് പ്രിലജ് കമ്മറ്റി റിപ്പോർട്ട് നൽകും', സ്പീക്കർ പറഞ്ഞു.

'ഇത് കേവലം അവകാശലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്. സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മന്ത്രി ഉന്നയിച്ച സാഹചര്യത്തിൽ ഇതെല്ലാം പരിശോധനയക്ക് വിധേയമാക്കട്ടെ. ആ റിപ്പോർട്ട് സഭയ്ക്ക് സമർപ്പിക്കട്ടെ. അതിനായി ജനാധിപത്യസംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള തീരുമാനമാണെടുത്തത്'. സ്പീക്കർ പക്ഷാപാതപരമായി പെരുമാറുന്നുവെന്ന ആരോപണങ്ങൾക്കും ശ്രീരാമകൃഷ്ണൻ മറുപടി പറഞ്ഞു.

'സ്പീക്കർ പദവി മുൾക്കിരീടമാണ്. മഴയുടെ അമ്മയ്ക്ക് മഴ പെയ്താലും കുറ്റമാണ് പെയ്തില്ലെങ്കിലും കുറ്റമാണ്. സ്പീക്കറെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ആക്ഷേപം ഉണ്ടാവും. തങ്ങൾക്ക് ഇഷ്ടമുള്ള നിലയിൽ നിലപാടെടുക്കുമ്പോൾ ശരിയും ഇഷ്ടമില്ലാത്ത രീതിയിൽ നിലപാടെടുക്കുമ്പോൾ തെറ്റുമാവുന്നത് സ്വാഭാവികമായ മുൾക്കിരീടമാണ്. അത് എല്ലാ സ്പീക്കർമാരും അനുഭവിക്കുന്നതാണ്. ചെന്നിത്തലയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഉണ്ടായത്. പ്രമാദമായ അന്വേഷണത്തെ സംബന്ധിച്ച് സർക്കാർ നിലപാടെടുക്കുമ്പോൾ അതിനെ തടസ്സപ്പെടുത്താൻ സ്പീക്കർക്ക് സാധിക്കില്ല' , ശ്രീരാമകൃഷ്ണൻ പറഞ്ഞു.

'നിയമസഭയുടെ അവകാശം പരിപാവനമാണ്. തെറ്റായ സമീപനമുണ്ടായാൽ പരാതിപ്പെടാൻ സാമാജികൾക്കവകാശമുണ്ട്. അവകാശലംഘനവുമായി ബനധപ്പെട്ട പരാതികളെല്ലാം സ്വാഭാവികമായും പരിശോധിക്കും. പ്രാഥമിക വിശദീകരണം തേടുന്നത് സ്പീക്കറുടെ ചുമതലയാണ്. പ്രാഥമിക വിശദീകരണം തൃപ്തികരമല്ലെങ്കിൽ സമിതിക്ക് കൈമാറുന്നതും സ്വാഭാവികമാണ്.

എം സ്വരാജിന്റെ അവകാശലംഘന പ്രശ്നം സജീവ പരിഗണനയിലുണ്ട്. നിയമസഭയുടെ മേശപ്പുറത്ത് വെക്കേണ്ട റിപ്പോർട്ട് അത് അംഗങ്ങൾ കാണുന്നതിന് മുമ്പ് അതിലെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഏജൻസി രംഗത്തു വന്നു എന്ന പ്രശ്നമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. നിയമസഭ സെക്രട്ടേറിയേറ്റിൽ അങ്ങനെ ഒരു അന്വേഷണം നടക്കുന്നതായി വിവരമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ഏതെങ്കിലും ഏജൻസി വന്നിട്ടുണ്ടോ എന്ന് ധനകാര്യവകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. തുടർ നടപടികൾ അതനുസരിച്ച് സ്വീകരിക്കും'. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടല്ല സ്പീക്കർ തീരുമാനമെടുക്കുന്നത്. അത്തരം ചർച്ചകൾ നടത്തേണ്ട വിഷയങ്ങളിൽ മാത്രമേ മുഖ്യമന്ത്രിയുമായി ചർച്ച നടത്താറുള്ളൂ എന്ന് മാധ്യപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.