ന്യൂയോര്‍ക്: ലോകകപ്പുകളില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്ന ശൈലിയില്‍ മാറ്റമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടി 20 കോലകപ്പില്‍ പാക്കിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ വീണ്ടും വിജയതീരത്ത്. കൈവിട്ടു പോയെന്ന് കരുതിയ കളി തിരികെ പിടിച്ചത് ഇന്ത്യന്‍ ബൗളര്‍മാരാണ്. ബുമ്രയുടെ തീടുണ്ടകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കുറഞ്ഞ സ്‌കോറിനെയും പ്രതിരോധിച്ചു വിജയം പിടിച്ചെടുക്കുക്യയായിരുന്നു ഇന്ത്യ.

നാലു ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ മുഹമ്മദ് റിസ് വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 44 പന്തില്‍ 31 റണ്‍സെടുത്താണ് താരം പുറത്തായത്. പാകിസ്താന്‍ അനായാസം ലക്ഷ്യം നേടുമെന്ന കരുതിയ മത്സരമാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞുപിടിച്ചത്. അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ 18 റണ്‍സാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അര്‍ഷ് ദീപും. ആദ്യ പന്തില്‍ തന്നെ 23 പന്തില്‍ 15 റണ്‍സെടുത്ത ഇമാദ് വാസിമിനെ താരം മടക്കി. രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ സിംഗ്ള്‍. നാലാം പന്തില്‍ നസീം ഷാ ബൗണ്ടറി നേടി. രണ്ടു പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി. ഇതോടെ ഒരു പന്തില്‍ വിജയലക്ഷ്യം എട്ട് റണ്‍സായി. അവസാന പന്തില്‍ സിംഗ്ള്‍ മാത്രമാണ് നേടാനായത്.

ഇന്ത്യക്ക് ആറു റണ്‍സിന്റെ ഗംഭീര ജയം. നായകന്‍ ബാബര്‍ അസം (10 പന്തില്‍ 13), ഉസ്മാന്‍ ഖാന്‍ (15 പന്തില്‍ 13), ഫഖര്‍ സമാന്‍ (എട്ടു പന്തില്‍ 13), ശദബ് ഖാന്‍ (ഏഴു പന്തില്‍ നാല്) ഇഫ്തിഖാര്‍ അഹ്മദ് (ഒമ്പത് പന്തില്‍ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നസീം ഷാ നാലു പന്തില്‍ 10 റണ്‍സെടുത്തും ഷഹീന്‍ അഫ്രീദി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു.

ഇന്ത്യക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റതോടെ പാകിസ്താന്‍ നില പരുങ്ങലിലായി. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി. നേരത്തെ, പാക് ബൗളര്‍മാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 പന്തില്‍ 42 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്‌സ് പറത്തിയാണ് രോഹിത് തുടങ്ങിയത്. പിന്നാലെ രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം അല്‍പനേരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതും കോഹ്ലിയെ നസീം ഷാ ഉസ്മാന്‍ ഖാനിയെ കൈയിലെത്തിച്ചു. മൂന്നു പന്തില്‍ നാലു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അധികം വൈകാതെ 12 പന്തില്‍ 13 റണ്‍സെടുത്ത് രോഹിത്തും മടങ്ങി. അഫ്രീദിയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച താരം ഹാരിസ് റൗഫിന്റെ കൈയിലൊതുങ്ങി. ഇന്ത്യ 2.4 ഓവറില്‍ 19 റണ്‍സ്. ഋഷഭ് പന്തും അക്‌സര്‍ പട്ടേലും ശ്രദ്ധയോടെ ബാറ്റു വിശീയാണ് ടീമിനെ അര്‍ധ സെഞ്ച്വറി കടത്തിയത്. പന്തിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പിന്നാലെ 18 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ നസീം ഷായുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. സൂര്യകുമാറിനും (എട്ടു പന്തില്‍ ഏഴ്) ശിവം ദുബെക്കും (ഒമ്പത് പന്തില്‍ മൂന്ന്) നിലയുറപ്പിക്കാനായില്ല.

പന്തിനെ മുഹമ്മദ് ആമിര്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ രവീന്ദ്ര ജദേജയെയും ആമിര്‍ മടക്കിയതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 96 റണ്‍സിലേക്ക് തകര്‍ന്നു. 18ാം ഓവറില്‍ ഹാരിസ് റൗഫ് അടുത്തടുത്ത പന്തുകളില്‍ ഹാര്‍ദിക് പാണ്ഡ്യയെയും (12 പന്തില്‍ ഏഴ്) ജസ്പ്രീത് ബുംറയെയും (പൂജ്യം) മടക്കി. 13 പന്തില്‍ ഒമ്പത് റണ്‍സെടുത്ത അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഏഴു റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

പാകിസ്താനുവേണ്ടി മുഹമ്മദ് ആമിര്‍ രണ്ടു വിക്കറ്റും അഫ്രീദി ഒരു വിക്കറ്റും നേടി. നേരത്തെ, മഴമൂലം ടോസും വൈകിയിരുന്നു. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.