മുംബൈ: പല ക്രിക്കറ്റ് ആസ്വാദകര്‍ക്കും ഐപിഎല്ലിലെ ഇമ്പാക്ട് പ്ലേയര്‍ നിയമം ഒരു കല്ല്കടിയായി മാറിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ സ്വാധീനം ഇല്ലാതാക്കുമെന്നാണ് ഇമ്പാക്ട് പ്ലേയര്‍ നിയമത്തിന്റെ പ്രധാന പോര്യ്മ. അതേ സമയം ടീമില്‍ ഒരു താരത്തിന് കൂടി അധികമായി അവസരം ലഭിക്കുന്നു എന്നുള്ളത് ഇമ്പാക്ട് നിയമത്തിന്റെ മറ്റൊരു അനുകൂല ഘടകമാണ്. ഇപ്പോഴിതാ ബിസിസിഐ ഈ നിയമത്തില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരും സീസണുകളില്‍ ഇംപാക്ട് പ്ലെയര്‍ നിയമം പടിയിറങ്ങിയേക്കുമെന്ന് സൂചന നല്‍കി ബിസിസിഐ. ആദ്യ പടിയായി ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഇംപാക്ട് പ്ലെയര്‍ നിയമം ഉണ്ടാകില്ല. സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഐപിഎല്‍ 2025ല്‍ ഇംപാക്ട് പ്ലെയര്‍ നിയമം ഉണ്ടാകുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഈ നിയമം ഒഴിവാക്കിയ സാഹചര്യത്തില്‍ ബിസിസിഐയുടെ കീഴിലുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും ഈ നിയമം ഒഴിവാക്കും. ഒരു ലീഗിന് വേണ്ടി മാത്രം ബിസിസിഐ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മുമ്പ് 2023ലാണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തന്നെയാണ് ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വന്നത്. പിന്നാലെ 2023ലെ ഐപിഎല്ലിലും നിയമം പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബിസിസിഐ നിയമത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറെടുക്കുന്നത്.

ഇംപാക്ട് പ്ലെയര്‍ നിയമം ഓള്‍ റൗണ്ടര്‍മാരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നതും 11 പേരുടെ ക്രിക്കറ്റില്‍ 12 താരങ്ങള്‍ കളിക്കുന്നുവെന്നതുമാണ് പ്രധാന വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ നിയമം ഐപിഎല്ലില്‍ ഒരു അധിക ഇന്ത്യന്‍ താരത്തിന് അവസരം നല്‍കുന്നുവെന്നതായിരുന്നു ഏക അനുകൂല ഘടകം. അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള കൂടുതല്‍ നിയമങ്ങള്‍ ബിസിസിഐ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ബിസിസിഐ വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമക്രമങ്ങള്‍ പ്രഖ്യാപിക്കുമെന്നും അക്കൂട്ടത്തില്‍ ഇമ്പാക്റ്റ് പ്ലേയര്‍ റൂള്‍ ഒഴിവാക്കുന്ന കാര്യം ബിസിസിഐ പ്രഖ്യാപിക്കുമെന്നുമാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.