ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ട്രോഫി വാങ്ങാതിരുന്നതിന് എതിരെ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സ്. സ്‌പോര്‍ട്‌സില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണം എന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. സ്‌പോര്‍ട്‌സില്‍ ഇങ്ങനെയെല്ലാം സംഭവിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

'ഇങ്ങനെയെല്ലാം കാണുന്നത് സങ്കടകരമാണ്. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാം. കളിക്കാരേയും കളിയേയുമെല്ലാം പ്രയാസകരമായ ഒരു സാഹചര്യത്തില്‍ നിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അത് കാണുന്നത് ഞാന്‍ വെറുക്കുന്നു,' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഏറ്റവും പ്രധാനം ക്രിക്കറ്റാണ്. നമുക്ക് അതിലേക്ക് ഫോക്കസ് ചെയ്യാം. ഇന്ത്യ വളരെ വളരെ ശക്തമായ ടീമാണ്. ട്വന്റി20 ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുകയാണ്. ഓര്‍ക്കുക, ട്വന്റി20 ലോകകപ്പ് അധികം അകലെയല്ല. ഒരുപാട് കഴിവുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമുലുണ്ട്. നിര്‍ണായക മത്സരങ്ങളില്‍ അവര്‍ നന്നായി കളിക്കുന്നു. അത് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നതാണ് എന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനലില്‍അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്‍ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് സമ്മാനദാനച്ചടങ്ങ് നടന്നത്. എന്നാല്‍ നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ല എന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നിന്നു. ഇതോടെ കിരീടവും മെഡലുകളും തിരിച്ചു നല്‍കണം എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ മൊഹ്‌സിന്‍ നഖ്വിയോട് നിര്‍ദേശിച്ചു.