ഡല്‍ഹി:ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിന് വിരാമം.ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ നയത്തിന് രൂപം നല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഇതുപ്രകാരം വിവിധ രാജ്യങ്ങളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്താനുമായി ഇന്ത്യക്ക് മത്സരിക്കാം. എന്നാല്‍, ടൂര്‍ണമെന്റിലല്ലാതെയുള്ള ഇന്ത്യ-പാക് ബൈലാറ്ററല്‍ മത്സരത്തിനും പരമ്പരകള്‍ക്കുമുള്ള വിലക്ക് തുടരും.

വിദേശത്ത് നടക്കുന്ന, പാകിസ്താന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുമോ,ആതിഥേയത്വം വഹിക്കുമോ തുടങ്ങിയ

ചോദ്യങ്ങള്‍ നിരന്തരം ഉയരുന്നതിനിടെയാണ് പുതിയ നയപ്രഖ്യാപനവുമായി മന്ത്രാലയം രംഗത്തെത്തിയത്.ഇത് പ്രകാരം രണ്ടില്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക് പാക്കിസ്ഥാനോട് മത്സരിക്കാം.അതിനാല്‍ ഐസിസി ഏകദിന ലോകകപ്പ്, ട്വന്റി-20 ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏഷ്യാ കപ്പ്. ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.

എന്നാല്‍ ബൈലാറ്ററല്‍ പരമ്പരകള്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് തന്നെ മന്ത്രാലയം തറപ്പിച്ച് പറഞ്ഞു.പാകിസ്താനില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കില്ല.അതുപോലെത്തന്നെ ഇന്ത്യയില്‍ കളിക്കുന്നതിന് പാക് ടീമിന് അനുമതി നല്‍കുകയുമില്ല-പുതിയ നയം വ്യക്തമാക്കുന്നു.ബഹുരാഷ്ട്ര ടൂര്‍ണമെന്റാണെന്നതു കൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ പാകിസ്താനുമായി കളിക്കുന്നതിന് ഇന്ത്യന്‍ ടീമിന് വിലക്കില്ലെന്ന് ഒരു മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

ഇന്ത്യന്‍ മണ്ണിലോ പുറത്തോ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരകള്‍ക്കുള്ള സാധ്യതകളാണ് പുതിയ നയത്തോടെ തീര്‍ത്തും അടയുന്നത്. 2012-13 മുതല്‍ അവലംബിച്ചു വരുന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് കായിക മന്ത്രാലയം.2012-13നു ശേഷം ലോകകപ്പ്, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ ഐ സി സി, എ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

സെപ്റ്റംബര്‍ 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഷെഡ്യൂല്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.അന്ന് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി.പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കരുതെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.അടുത്തിടെ നടന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.ഏഷ്യാകപ്പില്‍ ഒരേ ഗ്രൂപ്പില്‍ ആണ് രണ്ട് ടീമുകളും ഉള്‍പ്പെടുന്നത്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫൈനലില്‍ ഉള്‍പ്പെടെ രണ്ട് ടീമുകളും വീണ്ടും ഇതേ ടൂര്‍ണമെന്റില്‍ പരസ്പരം മത്സരിക്കാന്‍ സാദ്ധ്യത കൂടുതലാണ്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന വേള്‍ഡ് ലെഡന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു.