ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. നിർണായക പോരാട്ടത്തിൽ ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ മാത്യൂ ഷോര്‍ട്ടിന് പകരം കൂപ്പര്‍ കൊണോലി ടീമിലെത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം തന്‍വീര്‍ സംഗയും കളിക്കും. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. നാല് സ്പിന്നര്‍മാരാണ് ഇന്ത്യൻ ടീമിലുള്ളത്. ഇരു ടീമുകളേയും പ്ലേയിംഗ് ഇലവന്‍ അറിയാം.


ഓസ്ട്രേലിയ: കൂപ്പര്‍ കൊണോലി, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലാബുഷാനെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ദ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, തന്‍വീര്‍ സംഗ.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.


തോൽവിയറിയാതെയാണ് ഇന്ത്യ സെമി പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ ഒരു ടീമിനും കഴിഞ്ഞിരുന്നില്ല. എന്നാൽ സെമി ഫൈനൽ നിരാസമാകില്ല. ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള കങ്കാരുപ്പടയെ നേരിടുമ്പോൾ സമ്മർദ്ദം ഇന്ത്യക്കാണ്. സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നത് ഒരു താരത്തെ ഓര്‍ത്താണ്. ഇത്തവണയും ട്രാവിസ് ഹെഡ് ഇന്ത്യയുടെ കിരീടത്തിലേക്കുള്ള വഴിമുടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. 2023 ഏകദിന ലോകകപ്പ് ഫൈനല്‍. ഇന്ത്യയുടെ നെഞ്ചു തകര്‍ത്ത ഇന്നിംഗ്‌സ്.

ഓസീസിനെതിരായ മത്സരങ്ങളില്‍ ഇന്തയുടെ സ്ഥിരം തലവേദനയാണ് ഈ 31ക്കാരനായ ഇടംകയ്യൻ ബാറ്സ്മാൻ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഹെഡിനെ പൂട്ടാന്‍ ഇന്ത്യ പാടുപെട്ടു. ഐസിസി ടൂര്‍ണമെന്റുകളില്‍ ഹെഡ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഇന്ത്യക്കെതിരെ. മൂന്ന് ഫോര്‍മാറ്റിലുമായി വാരികൂട്ടിയത് 1600ന് മുകളില്‍ റണ്‍സ്. നാല് തകര്‍പ്പന്‍ സെഞ്ച്വറികള്‍. ഓസീസിനെതിരെ വീണ്ടുമൊരു നോക്കൗട്ട് പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ലക്ഷ്യം ട്രാവിസ് ഹെഡ് തന്നെയാണ്. പ്രധാനപ്പെട്ട ബൗളർമാരായ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഇല്ലാതെയാണ് ഓസീസ് ഇന്ത‍്യക്കെതിരേ കളത്തിലിറങ്ങുന്നത്.