ന്യൂഡല്‍ഹി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിനും ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ന്നതുമായ പശ്ചാത്തലത്തില്‍ ടീം ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരെയും ബിസിസിഐ പുറത്താക്കി. മൂന്നു വര്‍ഷ കരാര്‍ അവസാനിച്ച മറ്റ് രണ്ടു കോച്ചുമാരെയും ബി.സി.സി.ഐ പുറത്താക്കി. ഫീല്‍ഡിങ് കോച്ച് ടി. ദിലീപും സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായും ഔദ്യോഗികമായി ഒഴിവാക്കപ്പെട്ടവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ഒസീസിനെതിരെ 3-1ന് പരമ്പര കൈവിട്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നഷ്ടമായതോടെ, ടീമിന്റെ ഫോമിനെതിരെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളുടെ പ്രകടനത്തില്‍ അതൃപ്തനായിരുന്നുവെന്നും ഡ്രസ്സിങ് റൂമില്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭിഷേക് നായര്‍, മറ്റൊരു സഹപരിശീലകനായ റയാന്‍ ടെന്‍ഡസ്ചാതെ എന്നിവര്‍ നേരത്തെ തന്നെ ബി.സി.സി.ഐയുടെ നോട്ടപ്പുള്ളികളായിരുന്നുവെന്നും വിവരമുണ്ട്. ടീം മാനേജ്‌മെന്റിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടച്ചായിരുന്നു ഇതിനു കാരണം.

ഐപിഎല്ലില്‍ ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേക് നായരും റയാന്‍ ടെന്‍ഡസ്ചാതെയും ദേശീയ ടീമില്‍ പ്രവേശിച്ചത്. എന്നാല്‍ ഈ കെകെആര്‍ ബന്ധം നിരന്തരമായ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചതായി മാനേജ്മെന്റിന്റെ വിലയിരുത്തല്‍. എട്ട് മാസം മുമ്പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് ഇരുവരും ടീം ഇന്ത്യയുടെ സഹപരിശീലകരായി സ്ഥാനമേറ്റത്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കിടെ മറ്റൊരു താരത്തിന് ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ താല്‍പര്യമുണ്ടെന്ന് ഉള്‍പ്പെടെ അഭ്യൂഹം പരന്നിരുന്നു.

മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ മാറ്റുമെന്ന് നേരത്തെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ടി. ദിലീപ്, സോഹം ദേശായ് എന്നിവരെ മാറ്റിയത്. 2024ലെ ട്വന്റി20 ലോകകപ്പ്, ഇത്തവണത്തെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയ ഇന്ത്യന്‍ സംഘത്തില്‍ ടി.ദിലീപും ഉള്‍പ്പെട്ടിരുന്നു. ടെന്‍ഡസ്ചാതെയാകും ഇനി ദിലീപിന് പകരം ഫീല്‍ഡിങ് കോച്ചാകുക. സഹപരിശീലകനായി ദക്ഷിണാഫ്രിക്കക്കാരനായ അഡ്രിയാന്‍ ലിറോക്‌സ് എത്തുമെന്നും വിവരമുണ്ട്.