ദുബായ്: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗ് കോച്ച് മോർനെ മോർക്കൽ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വ്യാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. പിതാവിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് മോര്‍ക്കല്‍ ടീം ക്യാംപ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. മോര്‍ക്കല്‍ തിരിച്ച് ടീം ക്യാംപില്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ഇന്നലെ നടന്ന ഇന്ത്യയുടെ പരിശീലന സെഷനില്‍ മോര്‍ക്കല്‍ പങ്കെടുത്തിരുന്നില്ല. ഇന്ത്യയുടെ രണ്ടാം മത്സരം ശക്തരായ പാകിസ്ഥാനെതിരെയാണ്. ഞായറാഴ്‌ചയാണ് മത്സരം. 2023ല്‍ പാകിസ്ഥാന്‍റെ ബൗളിംഗ് കോച്ച് കൂടിയായിരുന്ന മോര്‍ക്കലിന്‍റെ അസാന്നിധ്യം നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. ഇന്നലെ നടന്ന പരിശീലന സെഷനില്‍ ഹാർദ്ദിക് പാണ്ഡ്യയുടെ ഷോട്ട് കൊണ്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കേറ്റതും ഇന്ത്യക്ക് ആശങ്കയായി.

2022ല്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാല്‍മുട്ടിലാണ് റിഷഭ് പന്തിന് പന്തുകൊണ്ട് പരിക്കേറ്റത്. വേദന കാരണം കാല്‍ നിലത്തൂന്നാവാനാതെ മുടന്തി ഗ്രൗണ്ട് വിട്ട റിഷഭ് പന്ത് പിന്നീട വിക്കറ്റ് കീപ്പിംഗ്, ഫീല്‍ഡിംഗ് പരിശീലനം ഒഴിവാക്കിയ പന്ത് പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോഴും ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ടു. പല പന്തുകളും റിഷഭ് പന്തിന്‍റെ ബാറ്റിന്‍റെ എഡ്ജില്‍ തട്ടി ക്യാച്ചാവുകയും ചെയ്തു.

അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ നെറ്റ് സെക്‌ഷനിൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ടീമിനെ മൂന്ന് ടീമുകളായി തിരിച്ച ഡയറക്ട് ത്രോ മത്സരമാണ് ഇന്നല പ്രധാനമായും ഇന്ത്യൻ ടീം പരിശീലിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ നേതൃത്വത്തില്‍ ടീമിനെ മൂന്നായി തിരിച്ചായിരുന്നു ഫീല്‍ഡിംഗ് പരിശീലനം.