അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 204 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഡല്‍ഹിയുടെ മുന്‍നിര ബാറ്റര്‍മാരും മധ്യനിരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലാണ് (32 പന്തില്‍ 39) ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അഷുതോഷ് ശര്‍മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ 31) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

ഒമ്പത് പന്തില്‍നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റണ്‍സെടുത്ത അഭിഷേക് പോറെല്‍ ഡല്‍ഹിക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചാണ് പുറത്തായത്. പിന്നാലെ 18 പന്തില്‍നിന്ന് രണ്ട് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 31 റണ്‍സെടുത്ത കരുണ്‍ നായരും 14 പന്തില്‍നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 28 റണ്‍സെടുത്ത കെ.എല്‍ രാഹുലും റണ്‍റേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ടു ചലിപ്പിച്ചു.

പിന്നാലെ നാലാം വിക്കറ്റില്‍ 53 റണ്‍സ് ചേര്‍ത്ത ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍-ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് സഖ്യം സ്‌കോര്‍ 146 വരെയെത്തിച്ചു. പിന്നാലെ സ്റ്റബ്ബ്സ് 21 പന്തില്‍നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത് പുറത്തായി. 32 പന്തില്‍നിന്ന് 39 റണ്‍സെടുത്ത ആക്ഷറിനെ 18-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. രണ്ട് സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അശുതോഷ് ശര്‍മയാണ് ഡല്‍ഹി സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. 19 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റണ്‍സെടുത്തു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കം

ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക്. ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങുന്നത്. ഒരു സിക്സും മൂന്ന് ഫോറും നേടിയ താരം അര്‍ഷദിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി. പിന്നാലെ രാഹുല്‍ - കരുണ്‍ സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ രാഹുല്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. ഒരു സിക്സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന് കരുണിനൊപ്പം ചേര്‍ന്ന അക്സര്‍ ടീം ടോട്ടലിനൊപ്പം 35 കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മലയാളി താരത്തെ പ്രസിദ്ധ് അര്‍ഷദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്റ്റബ്സും നിര്‍ണായക സംഭാവന നല്‍കി. 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് അക്സര്‍ - സ്റ്റബ്സ് സഖ്യം കൂട്ടിചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട സ്റ്റബ്സ് 15-ാം ഓവറില്‍ മടങ്ങി. സിറാജിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പ്രസിദ്ധിന് ക്യാച്ച്. വൈകാതെ അക്സറും പവലിയനില്‍ തിരിച്ചെത്തി. പ്രസിദ്ധിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ വിപ്രജ് നിഗം (0), ഡോണോവന്‍ ഫെരേര (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറില്‍ അഷുതോഷും മടങ്ങി. കുല്‍ദീപ് യാദവ് (4), മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു.