ചെന്നൈ: സഞ്ജു സാംസണിന്റെ നിർണ്ണായകമായ ഇന്നിംഗ്‌സിന് പ്രശംസ. സഞ്ജു 15 പന്തിൽ നേടിയ 24 റൺസിന് വലിയ പ്രാധാന്യമാണ് പരിശീലകൻ ഗൗതം ഗംഭീറും സഹപരിശീലകരും നൽകിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വീഡിയോ ദൃശ്യങ്ങൾ നൽകുന്ന സൂചന. ചെന്നൈയിലെ ഡഗ് ഔട്ടിൽ വെച്ച് ഗംഭീർ സഞ്ജുവിനെ അഭിനന്ദിക്കുന്നതാൻ വീഡിയോയിലുള്ളത്.

ഓപ്പണറായി ഇറങ്ങിയ സഞ്ജു, സഹതാരം അഭിഷേകിനൊപ്പം ചേർന്ന് വെറും 3.4 ഓവറിൽ 48 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സ് പറത്തിക്കൊണ്ട് സഞ്ജു ആവേശം വിതറിയിരുന്നു. പിന്നീട് ഒരു സിക്സും ഒരു ബൗണ്ടറിയും കൂടി ഉൾപ്പെടെ 15 പന്തിൽ 24 റൺസെടുത്ത ശേഷമാണ് താരം നാലാം ഓവറിൽ പുറത്തായത്.

മുൻ മത്സരങ്ങളിൽ ആദ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ ഇന്ത്യക്ക് മികച്ച അടിത്തറ പാകിയത് സഞ്ജുവിന്റെ ഈ വെടിക്കെട്ട് പ്രകടനമായിരുന്നു. അഭിഷേകിന് നിലയുറപ്പിക്കാൻ അവസരം നൽകിക്കൊണ്ട്, തുടക്കം മുതൽ ആക്രമിച്ച് കളിച്ചത് ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു എന്ന് പരിശീലകർ വിലയിരുത്തി. ബൗളിംഗ് കോച്ച് മോർണി മോർക്കൽ ഉൾപ്പെടെയുള്ളവരും സഞ്ജുവിനെ അഭിനന്ദിച്ചു. ഈ ലോകകപ്പിൽ രണ്ടാം തവണ മാത്രമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. ടോസിന് ശേഷം സഞ്ജു ടീമിലുണ്ടെന്നും കീപ്പറായി കളിക്കുമെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചപ്പോൾ തന്നെ ചെന്നൈയിലെ കാണികൾ ആവേശത്തിലായിരുന്നു.