കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും 2027 ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടംനേടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കായിക ക്ഷമത നിലനിര്‍ത്തുക വെല്ലുവിളിയാണെന്നും 2027 ലോകകപ്പ് വരെ ടീമില്‍ നില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.

2024 ട്വന്റി 20 ലോകകപ്പ് വിജയത്തിനുശേഷം രോഹിതും കോലിയും ട്വന്റി 20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞു. ഇപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരുവരും 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് കളിക്കുന്നത്. എന്നാല്‍, ഈ ലക്ഷ്യം നേടുക എളുപ്പമല്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍.

''2027 ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രോഹിതും കോലിയും ഈ മത്സരങ്ങളില്‍ മിക്കവാറും എല്ലാം കളിക്കേണ്ടിവരും. ഒരു വര്‍ഷം ശരാശരി 15 മത്സരങ്ങള്‍ കളിക്കേണ്ടത് അവര്‍ക്ക് വലിയ വെല്ലുവിളിയാണ്. പതുക്കെ ക്രിക്കറ്റ് അവരില്‍നിന്ന് അകലും, അവര്‍ ക്രിക്കറ്റില്‍നിന്നും,'' ഗാംഗുലി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിരമിക്കല്‍ തീരുമാനത്തില്‍ ഇടപെടാന്‍ താന്‍ ആളല്ലെന്നും ഗാംഗുലി വ്യക്തമാക്കി. ''രോഹിതിനും കോലിക്കും ക്രിക്കറ്റിനെക്കുറിച്ച് എന്നെപ്പോലെ തന്നെ വ്യക്തമായ ധാരണയുണ്ട്. എപ്പോള്‍ വിരമിക്കണമെന്ന് അവര്‍ തീരുമാനിക്കും. എല്ലാവരെയും പോലെ, ഒരു ദിവസം ക്രിക്കറ്റ് അവരില്‍നിന്ന് അകലും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിതും കോലിയും ഐപിഎല്ലില്‍നിന്ന് ഇതുവരെ വിരമിച്ചിട്ടില്ല. 2025 ഐപിഎല്ലില്‍ ആര്‍സിബിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വിരാട് കോലി നിര്‍ണായക പങ്കുവഹിച്ച് ടീമിന്റെ ടോപ് സ്‌കോററായി. എന്നാല്‍, രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനായി ഇംപാക്ട് പ്ലെയര്‍ റോളില്‍ മാത്രമാണ് കളിച്ചത്. 2027 ലോകകപ്പ് ആകുമ്പോഴേക്കും രോഹിതിന് 40 വയസ്സും കോലിക്ക് 39 വയസ്സും ആകും. ഈ പ്രായത്തില്‍ ശാരീരികക്ഷമത നിലനിര്‍ത്തുക ഇരുവര്‍ക്കും വലിയ വെല്ലുവിളിയായിരിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

2027 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത് തുടങ്ങിയവര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഗാംഗുലിയുടെ ഈ പരാമര്‍ശം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിവര്‍ത്തന കാലഘട്ടത്തിന്റെ സൂചനയായാണ് ആരാധകര്‍ വിലയിരുത്തുന്നത്.