മുംബൈ: ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നുവെന്ന് റിപ്പോര്‍ട്ട്. ഋഷഭ് പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുന്നതിനെയും ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്നതിനെയും ഗംഭീര്‍ എതിര്‍ത്തുവെന്നും അഗാര്‍ക്കറിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും താല്‍പര്യപ്രകാരമാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്ന കാര്യത്തില്‍ ഗംഭീറിന് താല്‍പര്യമില്ലായിരുന്നുവെന്നും അതുപോലെ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിനോടും ഗംഭീര്‍ വിയോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഋഷഭ് പന്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ഋഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല

ടീമിലുണ്ടായിരുന്ന ബാക്കി 14 താരങ്ങള്‍ക്കും ഒരു മത്സരത്തിലെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യ രണ്ട് കളികളിലും കെ എല്‍ രാഹുലിന് തിളങ്ങാന്‍ കഴിയാഞ്ഞിട്ട് പോലും ഋഷഭ് പന്തിന് മാത്രമാണ് ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുശേഷം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഗംഭീര്‍ പ്രത്യേകം എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. തന്റെ സമ്മതമില്ലാതെ അഗാര്‍ക്കര്‍ ടീമിലുള്‍പ്പെടുത്തിയ ഋഷഭ് പന്തിനെ വെട്ടുകയാണ് ഇതിലൂടെ ഗംഭീര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.


പന്തിനെയടക്കം താരങ്ങളെ ഗംഭീര്‍ അവഗണിക്കുന്നതില്‍ സഹതാരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗംഭീറിന്റെ 'ഹെഡ്മാസ്റ്റര്‍' ശൈലിക്കെതിരെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. യുവതാരങ്ങളുമായി ഗംഭീര്‍ വേണ്ടത്ര ആശയ വിനമയം നടത്തുകയോ, പ്രചോദനം നല്‍കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്ന കാലയളവില്‍ കണ്ടെത്തിയ യുവനിരയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അവരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിലും ഗംഭീര്‍ പരാജയപ്പെട്ടുവെന്നാണ് ആക്ഷേപം.


ഗംഭീറിന് താല്‍പര്യമില്ലാതിരുന്നിട്ടും ടീമില്‍ ഉള്‍പ്പെടുത്തുകയും കളിക്കാന്‍ അവസരം ലഭിച്ച ശ്രേയസ് അയ്യരാകട്ടെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത് ചാമ്പ്യന്‍സ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കി. ഋഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു ഗംഭീറിന്റെ മനസില്‍ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിരാശപ്പെടുത്തുകയും പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ വഴിയടഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന പന്തിന് ചാമ്പ്യന്‍സ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഒറ്റ ഇടം കൈയന്‍ പോലുമില്ലെന്നതിന്റെ കുറവ് അക്‌സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരിഹരിച്ചത്. ഇതും ഋഷഭ് പന്തിന്റെ വഴിയടക്കാനുള്ള ഗംഭീറിന്റെ തന്ത്രമായാണ് വിലയിരുത്തുന്നത്.