മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത ആരോപണങ്ങളുമായി വീണ്ടും മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗംഭീറുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും അടിയുടെ വക്കിലെത്തിയെന്നും മനോജ് തിവാരി തുറന്നടിച്ചു. 2013 ലെ ഐപിഎല്‍ സീസണിലും 2015 രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടയിലും നടന്ന സംഭവങ്ങളെ പറ്റിയാണ് മനോജ് തിവാരി തുറന്നുപറഞ്ഞത്. മുന്‍പ് പലപ്പോഴായി തന്നെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്ന് തിവാരി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

2013 ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെ താനും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി മനോജ് തിവാരി പറയുന്നു. പുതിയൊരു താരം വരുമ്പോള്‍ അവര്‍ക്ക് പത്രത്തില്‍ പരിഗണന ലഭിക്കും. ഇതായിരിക്കാം ഗംഭീറിന് തന്നോട് ദേഷ്യമുണ്ടാകാനുള്ള കാരണം. എനിക്ക് ഒരു പിആര്‍ ടീം ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വരെ ആകുമായിരുന്നു എന്നും മനോജ് തിവാരി പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുന്ന സമയം ഒരു മത്സരത്തിലും തന്നെ കളിപ്പിക്കില്ലെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തിയതായും കൈയ്യേറ്റം വരെയുണ്ടായിരുന്നതായും അന്നൊരിക്കല്‍ സംഘര്‍ഷം മൂത്തപ്പോള്‍ കൊല്‍ക്കത്തന്‍ ബോളിങ് കോച്ച് വസീം അക്രം ഇടപെട്ടാണ് പരിഹരിച്ചതെന്നും തിവാരി പറഞ്ഞു.

'ഒരിക്കല്‍ എന്റെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച് ഈഡന്‍ ഗാര്‍ഡനില്‍ ഞങ്ങള്‍ തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. ഞാന്‍ വലിയ വിഷമത്തോടെ വാഷ്‌റൂമിലേക്ക് പോയി. ഗംഭീര്‍ അങ്ങോട്ട് എത്തി ഈ സ്വഭാവം നടക്കില്ലെന്ന് പറഞ്ഞു. ഞാന് നിങ്ങളെ ഒരു മത്സരത്തിലും കളിപ്പിക്കില്ല. എന്നിങ്ങനെയായിരുന്നു ഭീഷണി. നിങ്ങളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അതൊരു അടിയുടെ വക്കിലെത്തിയതാണ്. അന്നത്തെ ബൗളിങ് കോച്ച് വസിം അക്രം ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവിടെ അടി നടന്നേനെ', തിവാരി പറഞ്ഞു. 2015 രഞ്ജി ട്രോഫിയുടെ സമയത്തും ഫീല്‍ഡില്‍ വെച്ച് ഗംഭീര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി-ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ പോലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. 'ഫീല്‍ഡിന് പോകാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടുകയായിരുന്നു. ഗംഭീര്‍ പെട്ടന്ന് എന്റെ നേര്‍ക്ക് പൊട്ടിത്തെറിച്ചു. നീയെന്താണ് ചെയ്യുന്നത്? വേഗം ഗ്രൗണ്ടിലേക്ക് ഇറങ്ങു എന്ന് പറഞ്ഞായിരുന്നു ആക്രോശം'.

മൈതാനത്തും ഗംഭീര്‍ ആക്രോശം തുടര്‍ന്നെന്ന് മനോജ് തിവാരി പറഞ്ഞു. 'ആരും പറയാത്ത വാക്കുകളായിരുന്നു ഗംഭീറിന്റേത്. അമ്മയെയും മകളെയും ചേര്‍ത്ത് അസഭ്യം പറഞ്ഞു. വൈകീട്ട് കാണാം. ഞാന്‍ നിന്നെ തല്ലാന്‍ പോവുകയാണെന്നായിരുന്നു ഭീഷണി. എന്തിനാണ് വൈകുന്നേരം വരെ കാക്കുന്നത് ഇപ്പോള്‍ അടിക്കാം എന്നായി ഞാന്‍. അംപയറെത്തിയാണ് അവിടെയൊരു സീന്‍ ഒഴിവാക്കിയത്. പിന്നീട് ഞാന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെത്തിയപ്പോള്‍ അവിടെ എത്തിയും ഗംഭീര്‍ അസഭ്യം തുടര്‍ന്നു', മനോജ് തിവാരി പറയുന്നു.

ഗൗതം ഗംഭീറിനൊപ്പം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. ഈ കാലയളവിലായിരുന്നു കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയിരുന്നത്. ശേഷം ഗംഭീര്‍ മെന്ററായിരുന്ന കഴിഞ്ഞ വര്‍ഷവും കിരീടം നേടി. ഗംഭീറിനെതിരെ മുന്‍പും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തിവാരി രംഗത്തെത്തിയിരുന്നു. ഗംഭീര്‍ കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നയാളല്ലെന്നും തിവാരി കുറ്റപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.