മൊഹാലി: ഐപിഎല്‍ എലിമിനേറ്ററിലെ നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം പിടിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ മികവിലാണെന്നു ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ബുംറയെ മുന്‍നിര്‍ത്തിയുള്ള ഗെയിം പ്ലാനാണ് വിജയം കണ്ടതെന്നു ഹര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. മത്സരത്തില്‍ 20 റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ബുംറ കളി അനുകൂലമാക്കിയതിനെ കുറിച്ച് ഹര്‍ദ്ദിക് രസകരമായാണ് പ്രതികരിച്ചത്.

'ഒരു ഘട്ടത്തില്‍ കളി ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് കൈയില്‍ നിന്നു പോകുമെന്ന പ്രതീതിയുമുണ്ടായി. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ബുംറയെയാണ് ആശ്രയിക്കാറുള്ളത്. മുംബൈയിലെ വീടുകള്‍ പോലെയാണ് ബുംറ. അത്രയും വിലയേറിയ താരമാണ് അദ്ദേഹം.' 'ലക്ഷ്യത്തിലേക്ക് കൂടുതല്‍ റണ്‍സ് നിലനിര്‍ത്തി എതിര്‍ ടീമിനു സമ്മര്‍ദ്ദമുണ്ടാക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തെ പന്തേല്‍പ്പിക്കുന്നത്. ജസി (ബുംറ) വന്ന് 17ാം ഓവര്‍ എറിഞ്ഞു. അതോടെ ഗുജറാത്തിന്റെ ലക്ഷ്യം വീണ്ടും വലുതായി. എനിക്ക് കാര്യങ്ങള്‍ കുറേകൂടി എളുപ്പമായി. അത് കളിയില്‍ നിര്‍ണായകമായി'- ഹര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

4 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ബുംറ 1 വിക്കറ്റെടുത്തു. മികവോടെ ബാറ്റ് വീശിയ വാഷിങ്ടന്‍ സുന്ദറിനെ ബൗള്‍ഡാക്കി താരം മുംബൈയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നിരുന്നു തന്റെ ആദ്യ സ്പെല്ലില്‍. പിന്നീടാണ് കളിയില്‍ ഗുജറാത്ത് പിടിമുറുക്കുന്നതിനിടെ ബുറയെ പാണ്ഡ്യ വീണ്ടും പന്തേല്‍പ്പിച്ചത്.

പകരക്കാരനായി എത്തിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോ, മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പ്രകടനത്തേയും പാണ്ഡ്യ അഭിനന്ദിച്ചു. ജോണിയുടെ മുംബൈക്കായുള്ള അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നു ക്യാപ്റ്റന്‍ വ്യക്തമാക്കി. മത്സരത്തില്‍ 20 റണ്‍സ് ജയം സ്വന്തമാക്കിയ മുംബൈ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും. ഈ പോരില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും.