കൊളംബോ: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ വിരമിച്ച രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ട്വന്റി20 ടീം നായകനായി ചുതലയേറ്റ സൂര്യകുമാര്‍ യാദവ് വിളിച്ച ആദ്യ ടീം മീറ്റിങ്ങില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ വിട്ടുനിന്നത് വിവാദത്തില്‍. എന്തുകൊണ്ടാണ് പാണ്ഡ്യ അപ്രത്യക്ഷനായതെന്ന് വ്യക്തമല്ല. എന്നാല്‍, പാണ്ഡ്യ പിന്നീട് പരിശീലനത്തിന് എത്തിയപ്പോള്‍ വിഷയത്തില്‍ ഇടപെട്ട് ഗംഭീര്‍ താരവുമായി സംസാരിച്ചു.

ശ്രീലങ്കയിലേക്ക് പുറപ്പെടും മുന്‍പ് വിമാനത്താവളത്തില്‍വച്ച് കണ്ടുമുട്ടിയ ഘട്ടത്തില്‍ പാണ്ഡ്യ സൂര്യകുമാറിനെ ആലിംഗനം ചെയ്തത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സൂര്യ വിളിച്ച ടീമംഗങ്ങളുടെ യോഗത്തില്‍ പാണ്ഡ്യ പങ്കെടുത്തില്ല എന്ന് ഒരു ദേശീയ മാധ്യമം വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

"ശ്രീലങ്കയിലെത്തിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരിശീലന സെഷന്‍ ഇന്നാണ് നടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ പരിശീലനത്തിനു മുന്നോടിയായി സൂര്യകുമാര്‍ യാദവ് ടീമംഗങ്ങളുടെ യോഗം വിളിച്ചപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് എന്തുകൊണ്ടാണ് പാണ്ഡ്യ അപ്രത്യക്ഷനായതെന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ല. എന്നാല്‍, പാണ്ഡ്യ പിന്നീട് പരിശീലനത്തിന് എത്തി" വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമത്തിന്റെ പ്രതിനിധി എക്‌സില്‍ കുറിച്ചു.

"രോഹിത് ശര്‍മ രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിച്ചതോടെ അദ്ദേഹത്തിനു കീഴില്‍ ഉപനായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ നായകനാകും എന്നായിരുന്നു ധാരണയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, നായകസ്ഥാനം സൂര്യകുമാര്‍ യാദവിനു നല്‍കാനാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും സിലക്ടര്‍മാരും തീരുമാനിച്ചത്. എന്തായാലും പരിശീലനത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ ഗംഭീറുമായി ദീര്‍ഘനേരം സംസാരിക്കുന്നതു കാണാമായിരുന്നു. പാണ്ഡ്യയുടെ ബാറ്റിങ് സ്റ്റാന്‍സും ചര്‍ച്ചാ വിഷയമായി" എക്‌സിലെ കുറിപ്പില്‍ പറയുന്നു.

സൂര്യകുമാര്‍ വിളിച്ച യോഗത്തില്‍നിന്ന് ഹാര്‍ദിക് വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഗംഭീര്‍ താരവുമായി ദീര്‍ഘനേരം സംസാരിച്ചതെന്നാണ് വിവിധ മാധ്യമങ്ങള്‍ നല്‍കുന്ന വ്യാഖ്യാനം. നായകസ്ഥാനം കൈവിട്ടതിനു പിന്നാലെ, ട്വന്റി20 ടീമിന്റെ ഉപനായക സ്ഥാനത്തുനിന്നും പാണ്ഡ്യയെ നീക്കിയിരുന്നു. പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെയാണ് ഭാവി നായകനെന്ന പരിഗണനയില്‍ ഏകദിനത്തിലും ട്വന്റി20യിലും ഉപനായകനായി പ്രഖ്യാപിച്ചത്.

സന്തോഷം കളിയാടുന്ന ഡ്രസിങ് റൂമിലേക്കു മാത്രമേ വിജയങ്ങള്‍ വരൂ എന്ന് തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ ഗംഭീര്‍, ടീമിനുള്ളിലെ ബന്ധങ്ങള്‍ വഷളാകാതിരിക്കാനാണ് അടിയന്തര ഇടപെടല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂര്യകുമാര്‍ യാദവിന് കീഴില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഗൗതം ഗംഭീറും സജീവമായിരുന്നു. പരിശീലന്തതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഗംഭീര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോ സോണി സ്‌പോര്‍ട്‌സ് പുറത്തുവിട്ടു.

22ന് ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്നലെയാണ് ആദ്യ പരിശീലനസെഷനില്‍ പങ്കെടുത്തത്. കഠിന പരിശീലനത്തിലേര്‍പ്പെട്ട ഓരോ താരത്തിനും അടുത്തെത്തി ഗംഭീര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് ഗംഭീറിനെ ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിച്ചത്.

ടി20 പരമ്പരയില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ശ്രീങ്കിയിലെത്തിയിട്ടുള്ളത്. ഏകദിന ടീം അംഗങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം പിന്നീട് മാത്രമെ ടീമിനൊപ്പം ചേരു. 27ന് കാന്‍ഡിയിലെ പല്ലെക്കല്ലെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 മത്സരം. ഓഗസ്റ്റ് രണ്ട് മുതലാണ് ഏകദിന പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങള്‍ വീതമാണ് ഏകദിന, ിട20 പരമ്പരകളിലുള്ളത്.