മുംബൈ: ട്രാന്‍സ്ജെന്‍ഡര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനായ. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐക്കും ഐസിസിക്കും അനായ അഭ്യര്‍ത്ഥന നടത്തി. താന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ യോഗ്യയാണെന്നും ബിസിസിഐ പരിഗണിക്കണമെന്നും അനായ കൂട്ടിച്ചേര്‍ത്തു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റ് എന്ന നിലയിലുള്ള തന്റെ പരിവര്‍ത്തന യാത്രയെക്കുറിച്ച് വിശദീകരിക്കുന്ന എട്ട് പേജുള്ള റിപ്പോര്‍ട്ടും അനായ പങ്കുവച്ചു.

നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. 2023 ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ഐസിസി ബോര്‍ഡ് യോഗത്തിലാണ് ഈ വിലക്ക് നടപ്പിലാക്കിയത്. അനായ കഴിഞ്ഞ വര്‍ഷം നടന്ന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനു ശേഷം ആര്യന്‍ എന്ന പേര് മാറ്റി അനായ ബംഗാര്‍ എന്ന പേരു സ്വീകരിച്ചിരുന്നു. ക്രിക്കറ്റില്‍ സജീവമാകുന്നതിന് ഇടയിലായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇംഗ്ലണ്ടിലേക്ക് താമസം മാറുകയും ചെയ്തു.

അനായയുടെ പിതാവ് സഞ്ജയ് ബംഗാര്‍ ടീം ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. പിന്നീട് 2014 മുതല്‍ 2019 വരെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും സേവനമനുഷ്ഠിച്ചു.