ദുബായ്: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ വീരഗാഥ. പാക് താരം ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമത് എത്തി. ആദ്യ പത്തില്‍ നാല് ഇന്ത്യക്കാരാണ് ഇടം പിടിച്ചത്. ചാംപ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന ദിനത്തിലാണ് ഐസിസിയുടെ പുതിയ റാങ്കിങ് പട്ടിക പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മൂന്നാമതും വിരാട് കോഹ്‌ലി ആറാമതും ശ്രേയസ് അയ്യര്‍ പട്ടികയില്‍ ഒന്‍പതാമതുമാണ്. 773 പോയിന്റുമായി ബാബര്‍ അസം ആണ് രണ്ടാമത്. ഹെന്റിച്ച് ക്ലാസന്‍ നാലാമതും ഡാരില്‍ മിച്ചല്‍ പട്ടികയില്‍ അഞ്ചാമതുമാണ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ശുഭ്മാനെ ഒന്നാമത് എത്തിച്ചത്. ഇംഗ്ലണ്ടിനെതിരെ ഒരു സെഞ്ചുറി, രണ്ട് അര്‍ധ സെഞ്ചുറി ഉള്‍പ്പടെ പരമ്പരയില്‍ ഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 259 റണ്‍സ് നേടി പരമ്പരയിലെ ടോപ്് സ്‌കോററും ഗില്‍ ആയിരുന്നു. രോഹിതിനും കോഹ് ലിക്കും ശ്രേയസിനും പട്ടികയില്‍ മുന്നേറാനായത് ഈ പരമ്പര തന്നെ. 181 റണ്‍സുമായി ശ്രേയസ് അയ്യര്‍ ആയിരുന്നു റണ്‍വേട്ടക്കാരില്‍ രണ്ടാമത്. ഗില്‍ രണ്ടാം തവണയാണ് ഐസിസി ഏകദിന റാങ്കിങില്‍ രണ്ടാമത് എത്തുന്നത്. 2023 ഏകദിന ലോകകപ്പിലായിരുന്നു നേട്ടം.

ബൗളിങില്‍ റാഷിദ് ഖാനെ മറികടന്ന് ശ്രീലങ്കന്‍ താരം മഹേഷ് തീക്ഷ്ണ ഒന്നാമത് എത്തി. ഓസ്ട്രേലിക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് തീഷ്ണയ്ക്ക് ഗുണമായത്. രണ്ട് മത്സരത്തില്‍ നിന്നായി തീക്ഷ്ണ അഞ്ച് വിക്കറ്റ് നേടിയിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം ഏകദിനമത്സരം കളിക്കാത്ത റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തീക്ഷ്ണയുമായി 11 പോയിന്റ് മാത്രമാണ് വ്യത്യാസം. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ റാഷിദ് ഖാന്‍ വീണ്ടും ഒന്നാമത് എത്തും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.