- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറിഞ്ഞൊതുക്കി ബൗളർമാർ; അർധസെഞ്ചുറിയുമായി ജമീമ റോഡ്രിഗസ്; ശ്രീലങ്കയ്‌ക്കെതിരായ ടി20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം; പരമ്പരയിൽ മുന്നിൽ
വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ആധികാരിക പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ വനിതകൾ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. 44 പന്തിൽ നിന്ന് പുറത്താവാതെ 68 റൺസ് നേടിയ ജമീമ റോഡ്രിഗസിന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തി.
നവംബർ രണ്ടിന് ഏകദിന ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യൻ വനിതാ ടീം കളിക്കാനിറങ്ങുന്ന ആദ്യ മത്സരമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്. 43 പന്തിൽ 39 റൺസെടുത്ത വിഷ്മി ഗുണരത്‌നെയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ചമാരി അത്തപ്പത്തു (15), ഹസിനി പെരേര (20), ഹർഷിത സമരവിക്രമ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യൻ ബൗളർമാരിൽ ക്രാന്തി ഗൗത്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
122 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഷെഫാലി വർമ (9) രണ്ടാം ഓവറിൽ കാവ്യ കാവിന്ദിയുടെ പന്തിൽ പുറത്തായെങ്കിലും, സ്മൃതി മന്ദാനയും (25) ജമീമ റോഡ്രിഗസും ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒമ്പതാം ഓവറിൽ സ്മൃതിയെ ഇനോക രണവീര പുറത്താക്കിയെങ്കിലും, പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം (പുറത്താവാതെ 15) ചേർന്ന് ജമീമ ഇന്ത്യൻ വിജയമുറപ്പിച്ചു. ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് വെച്ച് നടക്കും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും.




