ലണ്ടന്‍: ഏഷ്യാകപ്പ് മത്സരത്തിന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐ നിര്‍ദേശമൊന്നും ഇതുവരെ വന്നിട്ടില്ല. അതേ സമയം ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍ നിന്നുള്ള ബഹിഷ്‌കരണം അടക്കം വീണ്ടും ചര്‍ച്ചയാകുകയാണ്.

ഗ്രൂപ്പ് ഘട്ടത്തിലും പാക്കിസ്ഥാന് എതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഏഷ്യാകപ്പില്‍ കളിക്കാമെങ്കില്‍ ലെജന്‍ഡ്സ് ലീഗിലും പാകിസ്ഥാനെതിരേ കളിക്കാമല്ലോയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരേ കളിക്കാത്തതിന് പിന്നില്‍ ടീമിലെ ഷാഹിദ് അഫ്രീദിയുടെ സാന്നിധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം. അഫ്രീദിക്കെതിരേ കളിക്കില്ലെന്നതാണ് തങ്ങളെടുത്ത നിലപാടെന്ന് ഇന്ത്യന്‍ ചാമ്പ്യന്‍സ് ടീമിലെ താരം വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സമയത്ത് അഫ്രീദി നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് ഇന്ത്യയുടെ ബഹിഷ്‌കരണത്തിനു വഴിയൊരുക്കിയതെന്ന് താരം വ്യക്തമാക്കി.

ഷാഹിദ് അഫ്രീദി മുന്‍പും ഇപ്പോഴും നടത്തുന്ന പ്രസ്താവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ കളിക്കേണ്ട എന്നതായിരുന്നു തീരുമാനം. - മുന്‍ ഇന്ത്യന്‍ താരത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഷാഹിദ് അഫ്രീദി പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ടീമിന്റെ ഭാഗമല്ലായിരുന്നെങ്കില്‍ ഈ തീരുമാനം മാറ്റപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് അത് പിന്നീടുള്ള കാര്യമല്ലേയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഷാഹിദ് അഫ്രീദി വിവാദപരാമര്‍ശം നടത്തിയിരുന്നു. പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത് വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നതോടെ ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന അഫ്രീദിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സെമിഫൈനലില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങിപ്പോയതോടെ പാക്കിസ്ഥാന്‍ കളിക്കാതെ തന്നെ ഫൈനലിനു യോഗ്യത നേടി. ഗ്രൂപ്പ് ഘട്ട മത്സരം ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ സെമിയും ബഹിഷ്‌കരിക്കാന്‍ അഫ്രീദി വെല്ലുവിളിച്ചിരുന്നു.

ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്ഥാനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.

സംഘാടകര്‍ക്കു ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നീ താരങ്ങളാണ് പാക്കിസ്ഥാനെതിരായ ബഹിഷ്‌കരണത്തിനു നേതൃത്വം നല്‍കിയത്. പാക്കിസ്ഥാനോട് കളിക്കാനില്ലെന്ന് ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ ധവാനെതിരെയും അഫ്രീദി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.