ദുബായ്: ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് തന്നെയാണ് കിരീട സാധ്യതയെന്ന് തുറന്നു പറഞ്ഞു മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

ബുംമ്രയ്ക്ക് ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ കഴിയില്ലെന്ന് ഏകദേശം വ്യക്തമായിരുന്നു. അതൊരു വലിയ നഷ്ടം തന്നെയാണ്. എങ്കിലും ഇന്ത്യന്‍ ടീമിനെ നോക്കൂ, നിരവധി മികച്ച താരങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ടീമിലുണ്ട്. അതിനാല്‍ ബുംമ്രയില്ലെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളത്. ബിയോണ്ട്23 പോഡ്കാസ്റ്റിനോട് മൈക്കല്‍ ക്ലാര്‍ക്ക് പ്രതികരിച്ചു.

ഇന്ത്യന്‍ മുന്‍ നിരയിലെ താരങ്ങളെ നോക്കുക. ശുഭ്മന്‍ ഗില്‍ മികച്ച ഫോമിലാണ്. രോഹിത് ശര്‍മ ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു സെഞ്ച്വറി നേടിയത്. രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യ, വലിയ ടൂര്‍ണമെന്റുകളില്‍ അയാള്‍ ഒരു എക്‌സ് ഫാക്ടറാണ്. സെമിയില്‍ ഇന്ത്യന്‍ ടീം തീര്‍ച്ചയായും ഉണ്ടാകും. ക്ലാര്‍ക്ക് വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡ് ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റൊരു എതിരാളി.