ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 106 റണ്‍സ് വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. എട്ട് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റുണ്ട്.

34 പന്തില്‍ ഒരു ഫോര്‍ സഹിതം 28 റണ്‍സെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. എട്ടാം വിക്കറ്റില്‍ സയ്ദ അറൂബ് ഷായ്‌ക്കൊപ്പം 29 പന്തില്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയത്. ജയിച്ചേ തീരൂവെന്ന അവസ്ഥയില്‍ മുറുക്കമാര്‍ന്ന ബോളിങ്ങുമായി ഇന്ത്യന്‍ താരങ്ങള്‍ പിടിമുറുക്കിയപ്പോള്‍, പാക്കിസ്ഥാന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയത് നാലു താരങ്ങള്‍ മാത്രം.

ടോപ് സ്‌കോററായ നിദ ദറിനു പുറമേ ഓപ്പണര്‍ മുനീബ അലി (26 പന്തില്‍ 17), ക്യാപ്റ്റന്‍ ഫാത്തിമ സന (എട്ടു പന്തില്‍ 13), സയ്ദ അറൂബ് ഷാ (17 പന്തില്‍ പുറത്താകാതെ 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. നഷ്‌റ സന്ധു രണ്ടു പന്തില്‍ ഒരു ഫോര്‍ സഹിതം ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

മലയാളി താരം ആശ ശോഭന രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ടത് ഇന്ത്യന്‍ ഫീല്‍ഡിങ്ങിലെ കല്ലുകടിയായി. ക്യാപ്റ്റന്‍ ഫാത്തിമ സന, ഓപ്പണര്‍ മുനീബ അലി എന്നിവരുടെ ക്യാച്ചുകളാണ് ആശ കൈവിട്ടത്. പിന്നീട് ഫാത്തിമ സനയെ ആശയുടെ ബോളിങ്ങില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി.

പാക്കിസ്ഥാന്‍ നിരയില്‍ ഗുല്‍ ഫിറോസ (0), സിദ്ര അമിന്‍ (8), ഒമൈമ സുഹൈല്‍ (3), ആലിയ റിയാസ് (4), ട്യൂബ ഹസന്‍ (0) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ അരുദ്ധതി റെഡ്ഡി നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റെടുത്തത്. ശ്രേയങ്ക പാട്ടീല്‍ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രേണുക ഠാക്കൂര്‍ സിങ്, ദീപ്തി ശര്‍മ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പൂജ വസ്ത്രക്കര്‍ക്ക് പകരം മലയാളി താരം സജന സജീവന്‍ ടീമിലെത്തി. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരം കളിച്ച ആശ ശോഭനയാണ് മറ്റൊരു താരം.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ആദ്യ ഓവറില്‍ തന്നെ ഗുല്‍ ഫെറോസയെ (0) രേണുക സിംഗ് ബൗള്‍ഡാക്കി. സിദ്ര അമീന്‍ (8), ഒമൈമ സൊഹൈല്‍ (3) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധച്ചിരരുന്നില്ല. ഓപ്പണര്‍ മനീബ അലിയെ ശ്രേയങ്ക പുറത്താക്കി. ഇതോടെ നാലിന് 41 എന്ന നിലയിലായി പാകിസ്ഥാന്‍. ആലിയ റിയാസ് (4), ഫാത്തിമ സന (13), തുബ ഹസ്സന്‍ (0) എന്നിവര്‍ പൊരുതാന്‍ പോലുമാകാതെ കൂടാരം കയറി.

ഇതോടെ ഏഴിന് 71 എന്ന നിലയിലേക്ക് വീണു പാകിസ്ഥാന്‍. പിന്നീട് നിദ - അറൂബ് ഷാ (14) എന്നിവര്‍ നടത്തിയ പൊരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. നിദയെ അവസാന ഓവറില്‍ അരുന്ധതി ബൗള്‍ഡാക്കി. നഷ്റ സന്ധു (6), അറൂബിനൊപ്പം പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സജന സജീവന്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.