ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്ഥാന്‍ ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് ടീമിനെതിരെ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. നിങ്ങളുടെ ടീമിനെ എത്രവേണമെങ്കിലും പുകഴ്ത്തിക്കോളു, പക്ഷെ അതിനുവേണ്ടി പാകിസ്ഥാന്‍ ടീമിനെ താഴ്ത്തിക്കെട്ടേണ്ട കാര്യമില്ലെന്നാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്‍സമാം പറഞ്ഞത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരിക ജയം നേടിയതിന് പിന്നാലെയാണ് ഗവാസ്‌കര്‍ പാക് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയത്. നിലവിലെ ഫോമില്‍ പാകിസ്ഥാന്‍ ടീമിന് ഇന്ത്യയുടെ ബി ടീമിനെപ്പോലും തോല്‍പ്പിക്കാനാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഗവാസ്‌കറുടെ കമന്റ്.

എന്നാല്‍ ഒരിക്കല്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ പേടിച്ച് ഷാര്‍ജയില്‍ നിന്ന് ഒളിച്ചോടിയ ഗവാസ്‌കര്‍ ആണിത് പറയുന്നതെന്ന് ഇന്‍സമാം മറുപടി നല്‍കി. ''ആ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചുവെന്നത് ശരിയാണ്. പക്ഷെ അന്ന് പാകിസ്ഥാനെതിരെ കളിക്കാന്‍ പേടിച്ച് ഷാര്‍ജയില്‍ നിന്ന് മുങ്ങിയ ആളാണ് ഗവാസ്‌കര്‍. അദ്ദേഹം ഞങ്ങളെക്കാള്‍ മുതിര്‍ന്നയാളാണ്. അതിന്റേതായ ബഹുമാനം എപ്പോഴും നല്‍കാറുണ്ട്. നിങ്ങളുടെ ടീമിനെ എത്രവേണമെങ്കിലും പുകഴ്ത്തിക്കോളു, പക്ഷെ അതിനുവേണ്ടി പാകിസ്ഥാന്‍ ടീമിനെ താഴ്ത്തിക്കെട്ടേണ്ട കാര്യമില്ല'' അഭിമുഖത്തില്‍ ഇന്‍സമാം പറഞ്ഞു.

ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ ഗവാസ്‌കര്‍ സ്വയം വില കളയുകയാണ്. അദ്ദേഹത്തോട് റെക്കോര്‍ഡുകളൊക്കെ ഒന്നുകൂടി എടുത്തുനോക്കാന്‍ പറയു. അപ്പോഴറിയാം, പാകിസ്ഥാന്റെ കരുത്ത് എന്താണെന്ന്. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ പാകിസ്ഥാന്‍ 73 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഇന്ത്യ 58 മത്സരങ്ങളിലാണ് ജയിച്ചത്. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സമാമിന്റെ പ്രതികരണം.

പാകിസ്ഥാനില്‍ പ്രതിഭകള്‍ക്ക് പഞ്ഞമില്ലെങ്കിലും അവരെ കണ്ടെത്തി ശരിയായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പാകിസ്ഥാന്‍ പിന്നിലാണെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു. ഇന്‍സമാം ഉള്‍ ഹഖിനെ നോക്കു. അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്റ്റാന്‍സ് ഒരു യുവതാരത്തിനോടും കണ്ടു പഠിക്കാന്‍ ആരും പറയില്ല. പക്ഷെ കളിമികവുകൊണ്ട് ഇന്‍സമാം തന്റെ കുറവുകളെ മറികടന്നു മികച്ച താരമായതെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസത്തിന്റെ പ്രസ്താവനയെ മുന്‍ പാകിസ്താന്‍ ഹെഡ് കോച്ച് ജേസണ്‍ ഗില്ലസ്പി 'അസംബന്ധം' എന്ന് നേരത്തെ വിശേഷിപ്പിച്ചിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ബ്ലോക്ബസ്റ്റര്‍ മാച്ചില്‍ ചിരവൈരികളായ പാകിസ്താന്‍ ഇന്ത്യയെ നേരിടാനെത്തിയപ്പോള്‍ പോരാട്ടം കനക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ത്യക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്താതെ ദുബായ് സ്റ്റേഡിയത്തില്‍ പാകിസ്താന്‍ പത്തിമടക്കി. ഇതിന് ശേഷം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പാക് ടീമിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശം പലരേയും ചൊടിപ്പിച്ചു.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ഗവാസ്‌കറുടെ പരാമര്‍ശം പൊതുവില്‍ നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. മുന്‍ ഓസ്ട്രേലിയന്‍ താരം ജേസണ്‍ ഗില്ലസ്പി ഗവാസ്‌കറിന്റെ വാക്കുകളെ 'അസംബന്ധം' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. മുമ്പ് പാകിസ്താന്റെ മുഖ്യ പരിശീലകന്‍ ആയിരുന്നു അദ്ദേഹം.