ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്ലിന്റെ ആവേശത്തിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങുകയാണ്. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ 18ാം എഡിഷനിലെത്തി നില്‍ക്കുകയാണ്. മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

കഴിഞ്ഞ സീസണില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് റോയല്‍സ് മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ജയത്തിന് ഏറിയ പങ്കും വഹിച്ച ടീമിലെ നെടും തൂണുകളെ മെഗാലേലത്തില്‍ ടീം വിട്ടുകളഞ്ഞിരുന്നു. ജോസ് ബട്‌ലര്‍, ബോള്‍ട്ട്, അശ്വിന്‍, ചഹല്‍ എന്നിവരെയാണ് വിട്ടുകളഞ്ഞത്. ഇവരെ റിട്ടെന്‍ഷന്‍ ചെയ്യാഞ്ഞതില്‍ വലിയ വിമര്‍ശനമാണ് ടീമിനെതിരെ നടന്നത്. പകരം വലിയ തുക കൊടുത്ത് ധ്രുവ് ജുറൈലിനെ നിലനിര്‍ത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

എന്നാല്‍ സഞ്ജു നയിക്കുന്ന ടീമിന് വലിയ ആരാധകരാണ് ഉള്ളത്. ജോസ് ബട്‌ലിറിനെ വിട്ട് കളഞ്ഞതോടെ സഞ്ജുവും യശ്വസി ജയ്‌സ്വാളും ഓപ്പിണിങ്ങില്‍ എത്താനാണ് സാധ്യത്. അങ്ങനെയെങ്കില്‍ രാജസ്ഥാന്റെ നട്ടെല്ല് തന്നെ ഓപ്പിങ് ജോഡിയായ ഇവര്‍ തന്നെയായിരിക്കും. അഗ്രസീവ് ബാറ്റര്‍മാരായ ഇരുവരും പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ മിടുക്കരാണ്. പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി അനായാസം റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജുവിനും ജയ്സ്വാളിനും സാധിക്കും.

അതിനാല്‍ തന്നെ എതിര്‍ടീമുകള്‍ ഭയക്കുന്ന ഓപ്പണിങ് ജോഡിയാണ് ഇരുവരും. പിന്നീട് മധ്യനിരയും ഏറെക്കുറെ ശക്തം തന്നെയാണ് ടീമിന്റെ. റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, നിതീഷ് റാണ എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ ബാറ്റിങ് ലൈനപ്പിലെ പ്രധാനികള്‍ കൂടാതെ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. ബാറ്റിങ്നിരയില്‍ വിദേശതാരങ്ങളുടെ അഭാവമുണ്ട്. ഷിംറോണ്‍ ഹെറ്റ്മയര്‍ ആണ് ടീമിലെ ഏക വിദേശ ബാറ്റര്‍.

അതേസമയം, ബൗളിങ്ങില്‍ വലിയ മാറ്റം തന്നെ രാജസ്ഥാന്‍ കൊണ്ടുവന്നു. പകരം ജോഫ്ര ആര്‍ച്ചെര്‍, തുഷാര്‍ ദേശ്പാണ്ഡെ, വണീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ 28.65 കോടി രൂപ മുടക്കി ടീമില്‍ കൊണ്ടുവന്നു. പേസ് നിരയും സ്പിന്ന് നിരയും വലിയ കുഴപ്പമില്ലാത്ത ആളുകള്‍ തന്നെയാണ്. കഴിഞ്ഞ തവണ സെമി വരെ എത്തിയ സഞ്ജുവിന്റെ ടീമിന് ഇക്കുറി കപ്പ് അടിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് വിശ്വാസം.

സാധ്യതാ ടീം: സഞ്ജു, ജയ്സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, വണീന്ദു ഹസരങ്ക, ശുഭം ദുബെ/ആകാശ് മധ്വാള്‍, ജോഫ്ര ആര്‍ച്ചെര്‍, മഹീഷ് തീക്ഷണ /ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.