ബംഗളുരു: ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച തുടങ്ങളിലൊന്നിനാണ് ഇന്ന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറിലെ 30 റണ്‍സുള്‍പ്പടെ ഫിലിപ്പ് സാള്‍ട്ട് തകര്‍ത്തടിച്ചതോടെ 3 ഓവറില്‍ ബാംഗ്ലൂര്‍ നേടിയത് 53 റണ്‍സ്.എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായതോടെ കളിയുടെ ഗതി തന്നെ മാറി.200 മുകളില്‍ സ്‌കോര്‍ സ്വപ്നം കണ്ട ആര്‍സിബിക്ക് 100 പോലും തികയ്ക്കാന്‍ പറ്റുമോ എന്ന് സംശയമായി പിന്നീട്.ആദ്യ 3.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സെടുത്ത ബാംഗ്ലൂറിന് പിന്നീടുള്ള 16.2 ഓവറില്‍ നേടാനായത് വെറും 102 റണ്‍സ് മാത്രം.

നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി. 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും നാല് ഫോറുകളുമുള്‍പ്പെടെ സാള്‍ട്ട് 37 റണ്‍സെടുത്തു.സിംഗിളിനായി ശ്രമിക്കവെ വിരാട് കോലിയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവില്‍ സോള്‍ട്ട് റണ്‍ഔട്ടാകുകയായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്താന്‍ ഡല്‍ഹിക്കു സാധിച്ചതോടെ ആര്‍സിബി പ്രതിരോധത്തിലായി.സാള്‍ട്ട് പുറത്തായതിന് പിന്നാലെ ടീം വന്‍ തകര്‍ച്ച നേരിട്ടു.

പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണാനായത്. ദേവ്ദത്ത് പടിക്കല്‍(1), വിരാട് കോലി(22), ലിയാം ലിവിങ്സ്റ്റണ്‍(4),ജിതേഷ് ശര്‍മ(3) എന്നിവര്‍ പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി.ടീം 102-5 എന്ന നിലയിലേക്ക് വീണു.നായകന്‍ രജത് പാട്ടിദാര്‍ ക്രീസില്‍ നിലയുറപ്പിച്ച് സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുല്‍ദീപ് യാദവ് വിക്കറ്റെടുത്തതോടെ ആര്‍സിബി തകര്‍ന്നു.25 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.

ക്രുനാല്‍ പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളില്‍ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.ടിം ഡേവിഡാണ് ബെംഗളൂരുവിനെ 150 കടത്തിയത്. ടിം ഡേവിഡ് 20 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു.ഡല്‍ഹിക്കായി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.