ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഒരു റണ്ണിന് തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഡേവിഡ് മില്ലറിനെതിരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്. അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് ആയിരുന്നു ഡല്‍ഹിയ്ക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലേ അഞ്ചാം പന്ത് ബൗണ്ടറി പായിക്കാന്‍ മില്ലര്‍ ശ്രമം വിഫലമായി.

എന്നാല്‍ ഈ പന്തില്‍ ഒരു റണ്‍ ഓടിയെടുക്കാന്‍ നോണ്‍ സ്‌ട്രൈക്കെര്‍ കുല്‍ദീപ് യാദവ് പിച്ചിന്റെ നടുക്ക് വരെ ഓടി എത്തിയെങ്കിലും മില്ലര്‍ ഓടാന്‍ തയ്യാറായില്ല. ഇതോടെ കുല്‍ദീപ് യാദവ് റിട്ടേണ്‍ ക്രീസില്‍ തിരിച്ചെത്തി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. പ്രസിദ്ധ് കൃഷ്ണ തന്ത്രപൂര്‍വ്വം സ്ലോ ബൗണ്‍സര്‍ എറിഞ്ഞു. ഡേവിഡ് മില്ലര്‍ക്ക് വീണ്ടും പിഴച്ചു. പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി.

ഉന്നം പിഴക്കാത്ത ജോസ് ബട്ലറുടെ ത്രോയില്‍ സ്റ്റംപ്‌സ് തെറിച്ചു. ഇതോടെ നോണ്‍ സ്ട്രൈക്കറില്‍ നിന്ന് ഓടിയെത്തിയ കുല്‍ദീപ് ഔട്ട് ആയി. എന്നിട്ടും മത്സരത്തിലെ നാടകീയത അവസാനിച്ചില്ല. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് വൈഡ് ആണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വാദിച്ചു. അംപയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ റിവ്യൂ നല്‍കി.

മൂന്നാം അംപയറുടെ പരിശോധനയില്‍ അത് വൈഡ് അല്ലെന്ന് കണ്ടെത്തി. ഇതോടെ മത്സരം ഒരു റണ്ണിന് ഗുജറാത്ത് ജയിച്ചു. ഒരു പക്ഷെ, പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഒരു സിംഗിള്‍ എടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആകുമായിരുന്നേനെ. എന്നാല്‍ റണ്‍സ് നേടാം ഡേവിഡ് മില്ലര്‍ തയ്യാറാകാഞ്ഞത് ഡല്‍ഹിയ്ക്ക് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ട് പോയിന്റുകളാണ്. ഇതാണ് ആരാധകര്‍ താരത്തിനെതിരെ തിരിയാനുള്ള പ്രധാന കാരണം.