മുംബൈ: 'ഐപിഎൽ' ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണ് മെഗാ താരലേലം. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകായണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും അഞ്ച് താരങ്ങളെ നിലിര്‍ത്താന്‍ അനുവാദം നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനം ബിസിസിഐ വൈകാതെ തന്നെ പുറത്തുവിടും എന്നാണ് കിട്ടുന്ന വിവരങ്ങൾ.

പക്ഷെ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഈ വരുന്ന നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുക. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. അതുകൊണ്ട് തന്നെ ഈ താരലേലത്തിനായും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെ തുടർന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. കഴിഞ്ഞ തവണത്തെപ്പോലെ ഐപിഎല്‍ താരലേലം ഇത്തവണയും അടിപൊളിയാകും എന്നാണ് റിപ്പോർട്ടുകൾ.

താരലേലം ദുബായ്, അബുദാബി, ദോഹ എന്നിവടങ്ങളില്‍ ഒരിടത്ത് ആയിരിക്കുമെന്നാണ് ബിസിസിഐ നൽകുന്ന സൂചനകൾ. ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഫ്രാഞ്ചൈസികള്‍.

അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ അവസരം ലഭിക്കുമെന്ന കാര്യം മുംബൈ ഇന്ത്യന്‍സിന് അനുഗ്രഹമാകും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരെ ടീമിനൊപ്പം നിലനിര്‍ത്താന്‍ മുംബൈക്കാവും.

ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സസ് നായകന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം രവീന്ദ്ര ജഡേജയെയും പതിരാനയെയും നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. പക്ഷെ അതേസമയം മുന്‍ നായകന്‍ എം എസ് ധോണിയെ ചെന്നൈ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ വളരെ ആകാംക്ഷയോടെ നോക്കുന്നത്.