ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതില്‍ അഭിമാനിക്കുന്നതായി മുതിര്‍ന്ന ബാറ്റര്‍ കരുണ്‍ നായര്‍. ഭാഗ്യം കൊണ്ടാണ് താന്‍ ടീമില്‍ തിരിച്ചെത്തിയതെന്നും കരുണ്‍ പ്രതികരിച്ചു. കഴിഞ്ഞ 12-16 മാസമായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ഈ വിളിക്കായി കാത്തിരിക്കുകയായിരുന്നു എന്നും കരുണ്‍ നായര്‍ പറഞ്ഞു.

ജൂണ്‍ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് 33 കാരന്‍ ഇടംപിടിച്ചത്. 2017 ലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 'ശരിക്കും സന്തോഷവും അഭിമാനവും തോന്നുന്നു. കഴിഞ്ഞ 12-16 മാസമായി ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നു. ഫോം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. അതിനായി ഇതുവരെ ചെയ്ത് വിജയിച്ച കാര്യങ്ങള്‍ അതേപോലെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'- ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്ങ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു കരുണ്‍ നായര്‍.

ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ 2017ലാണ് കരുണ്‍ നായരെ ദേശീയ ടീമില്‍ നിന്ന് പുറത്താക്കിയത്. 'തിരിച്ചുവന്നതില്‍ നന്ദിയുണ്ട്, സന്തോഷവും അഭിമാനവും ഭാഗ്യവും തോന്നുന്നു. വിളിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, അടുത്ത ആളുകളില്‍ നിന്ന് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചു,'- ബാറ്റര്‍ പറഞ്ഞു. 2024-25 സീസണില്‍ വിദര്‍ഭ രഞ്ജി ട്രോഫി നേടുന്നതില്‍ കരുണ്‍ നായരുടെ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു.

രഞ്ജി ട്രോഫിയില്‍, ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 863 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍, അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ വെറും എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 779 റണ്‍സ് നേടിയതും അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കി.