പൂനെ: വീണ്ടും സല്‍മാന്‍ നിസാര്‍. കേരളാ ക്രിക്കറ്റിന് അസാധ്യമെന്ന് കരുതിയത് ഈ കണ്ണൂരുകാരന്‍ നേടിയെടുത്തു. ക്വാര്‍ട്ടറില്‍ സമനില നേടിയാലും കേരളത്തിന് ഇനി രഞ്ജി ട്രോഫി സെമിയില്‍ കളിക്കാം. ക്വാര്‍ട്ടറില്‍ ജമ്മു കാശ്മീരിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സ് ലീഡ് നേടുമ്പോള്‍ കേരളത്തിനായി സല്‍മാന്‍ നേടിയത് പൊന്നും വിലയുള്ള സെഞ്ച്വറിയാണ്. അവസാന വിക്കറ്റില്‍ നേടിയ 81 റണ്‍സാണ് കേരളത്തിന് രഞ്ജിയിലെ നിര്‍ണ്ണായക മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇനി ഈ കളിയില്‍ തോല്‍ക്കാതിരുന്നാല്‍ കേരളം രഞ്ജിയുടെ അവസാന നാലു ടീമുകളില്‍ ഒന്നാകും. വാലറ്റത്തെ കൂട്ടു പിടിച്ച് സമാനതകളില്ലാത്ത പോരാട്ടമാണ് സല്‍മാന്‍ ക്വാര്‍ട്ടറിലും നടത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ജമ്മു 280 റണ്‍സെടുത്തു,. കേരളം ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞു. ജമ്മു കൂറ്റന്‍ ലീഡ് എടുക്കുമെന്നും തോന്നിപ്പിച്ചു. അതാണ് രഞ്ജി ട്രോഫിയിലെ രണ്ടാം സെഞ്ച്വറിയുമായി സല്‍മാന്‍ നിസാര്‍ തടഞ്ഞത്.


കേരളത്തിന്റെ സ്‌കോര്‍ അഞ്ചിന് 105 എന്ന സ്‌കോറിലാണ് ജമ്മുവിനെതിരെ സല്‍മാന്‍ ബാറ്റിംഗിന് എത്തിയത്. എട്ടാം വിക്കറ്റില്‍ 30 റണ്‍സെടുത്ത എം നിധീഷന് മികച്ച പിന്തുണ സല്‍മാന് നല്‍കി. സ്‌കോര്‍ 191ല്‍ വച്ച് നിധീഷ് പുറത്തായി. എട്ടാം വിക്കറ്റ് അതോടെ പോയി. സ്‌കോര്‍ 200 ആയപ്പോള്‍ ഒന്‍പതാം വിക്കറ്റും. ഇതോടെ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയെന്ന് ഏവരും ഉറപ്പിച്ചു. അവസാന വിക്കറ്റില്‍ ബേസില്‍ തമ്പിയെ ഒരറ്റത്ത് നിര്‍ത്തി സല്‍മാന്‍ അടി തുടങ്ങി. കേരളത്തിന്റെ സ്‌കോര്‍ 281 കടക്കും വരെ ബേസില്‍ തമ്പി ഉരുക്കു കോട്ടയായി തുടര്‍ന്നു. 15 റണ്‍സെടുത്ത ബേസില്‍ തമ്പി പുറത്താകുമ്പോള്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍ ലീഡ് നേടി. ജമ്മു ആകെ നിരാശരുമായി. 172 പന്തിലാണ് സല്‍മാന്‍ നിസാറിന്റെ പുറത്താകാതെയുള്ള 112 റണ്‍സ്. കേരളാ ക്രിക്കറ്റിന് ഒരു ബാറ്റിംഗ് ഹീറോയെ കിട്ടുകയാണ് സല്‍മാനിലൂടെ ഈ സീസണില്‍.

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സിന്റെ നിര്‍ണായക ലീഡാണ് കിട്ടിയത്. ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്. ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 280നെതിരെ കേരളം 281ന് എല്ലാവരും പുറത്തായി. സല്‍മാന്‍ 112 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ലീഡ് സമ്മാനിക്കുന്നതില്‍ ബേസില്‍ തമ്പിയുടെ (15) ഇന്നിംഗ്സും നിര്‍ണായകമായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പതിന് 200 എന്ന നിലയിലായിരുന്ന കേരളത്തെ സല്‍മാന്‍, ബേസിലിനെ കൂട്ടുപിടിച്ച് ലീഡിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കും. ജമ്മു സെമി കളിക്കണമെങ്കില്‍ ഇനി കേരളത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാം ദിനം തുടങ്ങുമ്പോള്‍ 49 റണ്‍സായിരുന്നു സല്‍മാന്റെ സ്‌കോര്‍. 67 റണ്‍സ് നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ അടുത്ത ടോപ് സ്‌കോറര്‍. നിധീഷ് എം ഡി (30), അക്ഷയ് ചന്ദ്രന്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് കേരളത്തിന്റെ തിരിച്ചു വരവ്.

ആറ് വര്‍ഷം മുമ്പാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചത്. ബീഹാറിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് നേടിയ കേരളം വീണ്ടും ദേശീയ ക്രിക്കറ്റിലെ ശ്രദ്ധാ കേന്ദ്രമായി മാറി. ജമ്മുവിനെ കൂടി മറികടന്നാല്‍ മധുരം കൂടുതല്‍ ഇരട്ടിക്കും. ഇതിന് കാരണക്കാരന്‍ സല്‍മാന്‍ നിസാറെന്ന മിടുമിടുക്കനാണ്. ബീഹാറിനെതിരെ സല്‍മാന്‍ നേടിയ 150 റണ്‍സിന് പൊന്‍തിളക്കമായിരുന്നു. ജമ്മുവില്‍ പുറത്താകെ നേടിയ 112 റണ്‍സിന് തങ്ക തിളക്കവും. തുടര്‍ച്ചയായി രണ്ട് കളികളില്‍ രഞ്ജി ട്രോഫി സെഞ്ച്വറി നേടുന്ന താരവുമായി സല്‍മാന്‍. മുമ്പ് സാംബ ശിവ ശര്‍മ്മയും സമാന നേട്ടം കേരളത്തിനായി നേടിയിട്ടുണ്ട്. പക്ഷേ പിന്നീട് കേരളത്തിലെ ക്രിക്കറ്റ് ദൈവങ്ങള്‍ സാംബശിവ ശര്‍മ്മയെന്ന ബാറ്റ്‌സ്മാനെ മാനസികമായി തകര്‍ത്ത് ആ കളിക്കാരനെ തളര്‍ത്തി. അത്തരത്തിലൊന്നും സല്‍മാനെതിരെ ഉണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിംഗ് സെന്‍സേഷനായി മാറാന്‍ സല്‍മാന് കഴിയും.

ബീഹാറിനെതിരെ ഒന്‍പതാമനായി എത്തിയ എംഡി നിധീഷിനേയും പത്താമനായ വൈശാഖ് ചന്ദ്രനേയും ചേര്‍ത്ത് നിര്‍ത്തി നടത്തിയ സല്‍മാന്‍ നിസാര്‍ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തിന് തുണയായത്. ഇത് മാത്രമാണ് കേരളത്തിന് ആദ്യ ഇന്നിംഗ്സില്‍ 351 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ബീഹാറിനെതിരെ നല്‍കിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ ബിഹാര്‍ 64 റണ്‍സിന് പുറത്തായി. രഞ്ജി ട്രോഫിയിലെ സല്‍മാന്റെ കന്നി സെഞ്ച്വറിയായിരുന്നു ഇത്. 2017ലാണ്് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് ആദ്യമായി പ്രവേശിക്കുന്നത്. 96/97 സീസണില്‍ സൂപ്പര്‍ ലീഗിലും 95/96 സീസണിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവുമായിരുന്നു അതിനു മുമ്പ് കേരളത്തിന്റെ മികച്ച പ്രകടനം. 2018-19ലും കേരളം ക്വാര്‍ട്ടറിലെത്തി. അതിന് ശേഷം വീണ്ടും ക്വാര്‍ട്ടറിലെത്തി. അത് സെമിയിലേക്കുള്ള പ്രവേശനമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. അതിന് അടിത്തറ പാകുന്നതാണ് രഞ്ജിയിലെ സല്‍മാന്റെ രണ്ടാം സെഞ്ച്വറിയും.

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൊച്ചിയിലെ ക്രിക്കറ്റ് അക്കാദമി വളര്‍ത്തിയെടുത്ത താരമാണ് സല്‍മാന്‍ നിസാര്‍. 19 വയസ്സില്‍ രഞ്ജി ടീമിലെത്തിയ തലശ്ശേരിക്കാരന്‍. പക്ഷേ കേരളാ ക്രിക്കറ്റിന്റെ ഭാവിയായി മാറാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു. കേരളാ പ്രിമിയര്‍ ലീഗിലെ തകര്‍പ്പന്‍ അടികളുമായി രഞ്ജി ടീമിലെത്തിയ ഇടതു കൈയ്യന്‍ താരം നിരാശനാക്കിയില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി എത്തി പുറത്താകാതെ നേടിയ 95 റണ്‍സാണ് ബംഗാളിനെതിരെ കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഈ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ ബംഗാളിന് ആ കളിയില്‍ അനായാസ വിജയം പോലും നേടാമായിരുന്നു. അസാധ്യമെന്ന് കേരളം പോലും കരുതിയ ഇടത്തു നിന്നാണ് ആ മത്സരത്തില്‍ രണ്ടു പോയിന്റെ സല്‍മാന്‍ ടീമിന് സമ്മാനിച്ചത്. അതിന് ശേഷം തുമ്പയില്‍ ഉത്തര്‍പ്രദേശിനെതിരേയും മികവ് കാട്ടി. 233 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ് യുപിക്കെതിരെ ഇന്ത്യ നേടുമ്പോള്‍ ടോപ് സ്‌കോററായത് ഈ കണ്ണൂരുകാരനാണ്. 93 റണ്‍സെടുത്ത് സല്‍മാന്‍ പുറത്തായത് ഏറ്റവും അവസാനം. ബംഗാളിനെതിരെ ഡിക്ലറേഷനാണ് സല്‍മാന് കന്നി രഞ്ജി സെഞ്ച്വറി നിഷേധിച്ചത്. ബീഹാറിനെതിരെ കരുതലോടെ കളിച്ച് സല്‍മാന്‍ സ്വന്തമാക്കിയത് കേരളത്തിന്റെ നോക്കൗട്ട് ബര്‍ത്തിനൊപ്പം കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കൂടിയാണ്.

ഇതോടെ കേരളാ ക്രിക്കറ്റിന് പുതിയ ബാറ്റിംഗ് സൂപ്പര്‍ താരത്തെ കിട്ടി. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ബാറ്ററാണ് സല്‍മാന്‍ നിസാര്‍. പന്തുകളെ അടിച്ച് ബൗണ്ടറി കടത്താന്‍ ആവേശം കാട്ടുന്ന ഹിറ്റര്‍. ക്ലാസും മാസും ചേരുന്ന ക്രിക്കറ്റര്‍. വല്ലപ്പോഴും സ്പിന്‍ ബൗള്‍ ചെയ്യുമെങ്കിലും ബാറ്റിംഗില്‍ തന്നെയാണ് കരുത്ത്. ഈ താരത്തെയാണ് ഈ രഞ്ജി സീസണില്‍ ഏഴമാനായാണ് കേരളം ആദ്യം കളിപ്പിച്ചത്. ഇതിന് പിന്നിലെ ക്രിക്കറ്റ് തന്ത്രം ആര്‍ക്കും പിടികിട്ടിയില്ല. അവസാന ലീഗ് മത്സരത്തിലും ആറാമനായാണ് സല്‍മാന്‍ എത്തിയത്. അപ്പോള്‍ സ്‌കോര്‍ 170 റണ്‍സിന് അഞ്ചു വിക്കറ്റ്. പിന്നീടുള്ള മൂന്ന് വിക്കറ്റ് 32 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. പക്ഷേ അവസാന രണ്ട് ബാറ്റ്സ്മാന്മാരെ കൂട്ടുപിടിച്ച് കേരളത്തെ 351ല്‍ എത്തിച്ചു. ഒന്‍പതാം വിക്കറ്റില്‍ 79റണ്‍സാണ് നേടിയത്. നിധീഷിന്റെ പേരില്‍ 30 റണ്‍സ്. അവസാന വിക്കറ്റില്‍ വൈശാഖ് ചന്ദ്രനെ കൂട്ടു പിടിച്ച് നേടിയത് 70 റണ്‍സാണ്. ഇതില്‍ വൈശാഖിന്റെ നേട്ടം വെറും അഞ്ച് റണ്‍സ്. 54 പന്തുകള്‍ വൈശാഖ് പ്രതിരോധിച്ചിടത്തായിരുന്നു കേരളത്തിന്റെ സ്‌കോര്‍ 351ല്‍ എത്തിച്ചത്. ഇതിന് കാരണം സല്‍മാന്‍ നിസ്സാറിന്റെ ബാറ്റിംഗ് കരുത്ത് തന്നെയാണ്.

2018-2019 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമില്‍ സല്‍മാന്‍ നിസാര്‍ ഉണ്ടായിരുന്നു. തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ് താരമായ സല്‍മാന്‍ ഏതാനും വര്‍ഷങ്ങളായി കേരളാ സീനിയര്‍ ടീം അണ്ടര്‍ 23 , അണ്ടര്‍ 19, അണ്ടര്‍ 16 , കേരളാ ടീമിലെ സ്ഥിര സാനിധ്യമാണ്. ബിനീഷ് കോടിയേരിയുടെ പിന്തുണയും സല്‍മാന് എക്കാലത്തും ഉണ്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടം കയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനായ സല്‍മാനെ കേരളാ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്‌സിനടുത്ത് ബൈത്തൂല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ് സല്‍മാന്‍ നിസാര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള സീനിയര്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സല്‍മാന്‍ നിസാര്‍.

അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സല്‍മാന്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനായ സല്‍മാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. ഈ സീസണില്‍ ട്വന്റി ട്വന്റി ടീമിന്റെ നായകനുമായി സല്‍മാന്‍.