തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 139 റൺസിന് എല്ലാവരും പുറത്തായപ്പോൾ, ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ് ചണ്ഡിഗഢ്. ഇതോടെ, ചണ്ഡിഗഢിന് 9 വിക്കറ്റ് ശേഷിക്കെ 3 റൺസിന്റെ ലീഡായി. 78 റൺസുമായി അർജുൻ ആസാദും 51 റൺസോടെ ക്യാപ്റ്റൻ മനൻ വോറയും ക്രീസിലുണ്ട്.

പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഈ സഖ്യം 117 റൺസ് കൂട്ടിച്ചേർത്തു. 11 റൺസെടുത്ത നിഖിൽ താക്കൂറിന്റെ വിക്കറ്റ് മാത്രമാണ് ചണ്ഡിഗഢിന് നഷ്ടമായത്. എം.ഡി. നീധീഷാണ് വിക്കറ്റ് നേടിയത്. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. വൈകാതെ 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ് ക്ലീൻ ബൗൾഡാക്കി.

തുടർന്ന് ഒന്നിച്ച സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് കേരളത്തിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് കേരളത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലെത്തിച്ചു. എന്നാൽ, ലഞ്ചിന് ശേഷമുള്ള നാലാം ഓവറിൽ തന്നെ സച്ചിൻ ബേബിയും (41) വിഷ്ണു വിനോദും (0) രോഹിത് ധന്ദയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്തായി. അർധസെഞ്ചുറിക്ക് തൊട്ടടുത്ത് നിന്ന ബാബ അപരാജിത്തും (49) മടങ്ങിയതോടെ കേരളത്തിന്റെ തകർച്ച പൂർണമായി.

വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ്മ (1), ശ്രീഹരി എസ്. നായർ (0) എന്നിവർ തുടരെയുള്ള ഓവറുകളിൽ മടങ്ങി. ഒരു റണ്ണുമായി എം.ഡി. നീധീഷും അക്കൗണ്ട് തുറക്കാതെ ഏദൻ ആപ്പിൾ ടോമും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 139 റൺസിൽ അവസാനിച്ചു. 13 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിർള നാല് വിക്കറ്റും രോഹിത് ധന്ദ് മൂന്ന് വിക്കറ്റും ജഗജിത് സിങ് സന്ധു രണ്ട് വിക്കറ്റും വീഴ്ത്തി.