ഛണ്ഡീഗഡ്: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത പഞ്ചാബ് കിംഗ്‌സ്, ഈ വര്‍ഷം ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. 14 മത്സരങ്ങളില്‍ നിന്ന് 5 വിജയം മാത്രം നേടുകയും ഒമ്പതാം സ്ഥാനത്താകുകയും ചെയ്ത പഞ്ചാബ്, ഈ വര്‍ഷം പുതുമുഖങ്ങളും അനുഭവസമ്പത്തും ഒത്തിണക്കിയ ഒരു ടീമിനെ അണിനിരത്തുകയാണ്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശ്രേയസ് അയ്യര്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി എത്തുന്നു. കൂടാതെ ദില്ലി ക്യാപിറ്റല്‍സിന് വേണ്ടി മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ച റിക്കി പോണ്ടിങ്, ഈ സീസണില്‍ പഞ്ചാബിന്റെ പരിശീലകനായും എത്തും. ഈ വലിയ മാറ്റങ്ങള്‍ സംഘത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ആരാധകര്‍.

18 കോടി രൂപയ്ക്കു റൈറ്റ് ടു മാച്ച് വഴി ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിംഗിനെ തിരികെ വാങ്ങി ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ആറോണ്‍ ഹാര്‍ഡി, സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവര്‍ ഓസ്ട്രേലിയന്‍ താരങ്ങളായി ടീമില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍, ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, യാഷ് താക്കൂര്‍ തുടങ്ങിയവരും ടീമിനൊപ്പമുണ്ട്. അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ എന്നിവരും പഞ്ചാബിന്റെ കരുത്താകുമെന്ന പ്രതീക്ഷ. പ്രിയാന്‍ഷ് ആര്യ, സൂര്യന്‍ഷ് ഷെഡ്ഗെ എന്നിവര്‍ യുവതാരങ്ങളായി ടീമിനെ ശക്തിപ്പെടുത്തും.

2014ലാണ് പഞ്ചാബ് കിംഗ്‌സ് അവസാനമായി പ്ലേ ഓഫ് യോഗ്യത നേടിയത്. ഈ വര്‍ഷം മികച്ച ടീം ഘടനയുമൊത്തുള്ള മികച്ച കോച്ചിങ് പഞ്ചാബിന് കരുത്താകും. ബൗളിങ്ങിലും ബാറ്റിങ്ങിലും വമ്പന്‍ താരങ്ങളില്ലെങ്കിലും, ഒരു ബാലന്‍സ്ഡ് ടീമായി പഞ്ചാബ് ഈ സീസണില്‍ കുതിക്കാനൊരുങ്ങുന്നു. ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സി, റിക്കി പോണ്ടിങ് നല്‍കുന്ന തന്ത്രങ്ങള്‍, പുതിയ യുവതാരങ്ങളുടെ കരുത്ത് എന്നിവ ഈ വര്‍ഷം പഞ്ചാബിനെ മുന്നോട്ട് നയിക്കുമോ എന്നത് ആരാധകര്‍ ഉറ്റുനോക്കുകയാണ്. പ്ലേ ഓഫ് യോഗ്യത നേടുകയാണ് പഞ്ചാബ് കിംഗ്‌സിന്റെ ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യം.