ലണ്ടന്‍: ട്വന്റി 20 ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞതോടെ ആരാധകരുടെ ആരവങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി കുറച്ചുകാലമായി ലണ്ടനില്‍ 'സ്വകാര്യ'ജീവിതത്തിലാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും. സ്വകാര്യതയ്ക്കു വേണ്ടിയാണ് വിദേശത്തു താമസമാക്കിയതെങ്കിലും ഇരുവരും ഇടയ്ക്കിടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണുകയും സഹ ക്രിക്കറ്റ് കളിക്കാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലി കളിച്ചേക്കുമെന്നാണ് വിവരം.

അതിനിടെ ന്യുസീലന്‍ഡില്‍ വച്ച് കോലിയെയും അനുഷ്‌കയെയും കണ്ട വിവരവും ഇരുവരുമായും ഏറെ നേരം സംസാരിച്ചതിന്റെ അനുഭവവും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസ് അടുത്തിടെ പങ്കുവച്ചു. പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഒരേ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം. സംഭാഷണം നീണ്ടപ്പോള്‍ തങ്ങളെ ഒരു കഫേയില്‍നിന്ന് ഇറക്കിവിട്ടതായും ജമീമ പറഞ്ഞു. ന്യൂസിലാന്‍ഡിലെ ഒരു കഫേയിലുണ്ടായ ഈ സംഭവം മാഷബിള്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിലെ ദി ബോംബെ ജേണി എന്ന പരിപാടിയിലാണ് ജെമീമ വെളിപ്പെടുത്തിയത്.

സഹതാരം സ്മൃതി മന്ഥനയും താനും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിരാട് കോലി സംസാരവിഷയമായെന്നും ബാറ്റിങ്ങിലെ ചെറിയൊരു സംശയത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാമെന്ന് സ്മൃതി പറഞ്ഞതായും ജമീമ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ഹോട്ടലിലെ കഫേയിലേക്ക് ക്ഷണിച്ചു.

''അനുഷ്‌കയും വിരാടും കൂടിയാണ് കഫേയിലേക്കു വന്നത്. നാലു മണിക്കൂറോളം ആ സംസാരം നീണ്ടു. വളരെക്കാലത്തിനു ശേഷം കണ്ട സൂഹൃത്തുക്കളെപോലെയായിരുന്നു സംസാരം. ഒടുവില്‍ കഫേയിലെ ജീവനക്കാര്‍ ഞങ്ങളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അതുകൊണ്ടാണ് നിര്‍ത്തിയത്. '' ജമീമ പറഞ്ഞു.

'ആദ്യത്തെ അരമണിക്കൂര്‍ ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിച്ചത്. 'നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്, ആ മാറ്റം ഞാന്‍ കാണുന്നുണ്ട്' എന്ന് എന്നോടും സ്മൃതിയോടുമായി അദ്ദേഹം പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ ജീവിതത്തെ കുറിച്ച് സംസാരിച്ചു. വേര്‍പിരിഞ്ഞുപോയ സുഹൃത്തുക്കള്‍ ഒരുപാട് കാലത്തിന് ശേഷം കണ്ടുമുട്ടിയപ്പോള്‍ സംസാരിക്കുന്നത് പോലെയാണ് ഞങ്ങളുടെ സംസാരം എനിക്ക് തോന്നിയത്.'

'നാല് മണിക്കൂര്‍ സമയമാണ് ഞങ്ങള്‍ എന്തെല്ലാമോ സംസാരിച്ചിരുന്നത്. അവസാനം കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കുകയായിരുന്നു. 11:30 ആയി, കഫേ അടയ്ക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് അവര്‍ ഞങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്.' -ജെമീമാ റോഡ്രിഗസ് ഓര്‍ത്തെടുത്തു.

വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കഴിവ് എനിക്കും സ്മൃതിക്കുമുണ്ടെന്ന് കോലി പറഞ്ഞെന്നും താന്‍ അതിനു സാക്ഷിയാകുമെന്നും കോലി പറഞ്ഞതായും ജമീമ അഭിമുഖത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ ജനിച്ചതിനു പിന്നാലെയാണ് കോലിയും അനുഷ്‌കയും ലണ്ടനിലേക്കു താമസം മാറിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്കു രണ്ടാമത്തെ കുട്ടി പിറന്നത്.