ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 363 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ന്യൂസീലന്‍ഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു. യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസന്റെയും തകര്‍പ്പന്‍ സെഞ്ചുറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ബാറ്റിംഗ് വെടിക്കെട്ടുമാണ് കിവീസിന് കരുത്തായത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ലഹോറില്‍ കെയ്ന്‍ വില്യംസന്‍ കുറിച്ചത്. അതേ സമയം ഐസിസി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്ന് 5 സെഞ്ചറികള്‍ നേടുന്ന താരമെന്ന ഇന്ത്യയുടെ മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് സ്വന്തം പേരിലേക്കു മാറ്റി ഇന്ത്യന്‍ വംശജന്‍ രചിന്‍ രവീന്ദ്രയും അപൂര്‍വ നേട്ടത്തിലേത്തി.

ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ്, നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 362 റണ്‍സെടുത്തത്. ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചറി കുറിച്ച ഓപ്പണര്‍ രചിന്‍ രവീന്ദ്ര, 108 റണ്‍സുമായി കിവീസിന്റെ ടോപ് സ്‌കോററായി. 101 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതമാണ് രവീന്ദ്ര 108 റണ്‍സെടുത്തത്. കെയ്ന്‍ വില്യംസന്‍ 94 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതം 102 റണ്‍െസടുത്തും പുറത്തായി. ഐസിസി ടൂര്‍ണമെന്റുകളില്‍ രചിന്റെ അഞ്ചാമത്തെയും വില്യംസന്റെ നാലാമത്തെയും സെഞ്ചറിയാണിത്. ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ ഇതുവരെ നേടിയ 5 സെഞ്ചറികളും റെക്കോര്‍ഡാണ്. 2006ല്‍ നാലു സെഞ്ചറികള്‍ നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാമതായി.

രണ്ടാം വിക്കറ്റില്‍ 154 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയ 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ നട്ടെല്ല്. ചാംപ്യന്‍സ് ട്രോഫിയില്‍ ഏതൊരു വിക്കറ്റിലുമായി ന്യൂസീലന്‍ഡിന്റെ ഉയര്‍ന്ന കൂട്ടുകെട്ടു കൂടിയാണിത്. പിന്നിലാക്കിയത് 2004ല്‍ യുഎസ്എയ്‌ക്കെതിരെ ഓവലില്‍ നഥാന്‍ ആസിലും സ്‌കോട്ട് സ്‌റ്റൈറിസും ചേര്‍ന്നു നേടിയ 163 റണ്‍സ്. ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതൊരു ടീമിന്റെയും ഉയര്‍ന്ന കൂട്ടുകെട്ടു കൂടിയാണിത്. 2009ല്‍ സെഞ്ചൂറിയനില്‍ ഇംഗ്ലണ്ടിനായി പോള്‍ കോളിങ്വുഡും ഒവൈസ് ഷായും ചേര്‍ന്ന് നേടിയ 163 റണ്‍സിന്റെ കൂട്ടുകെട്ട് പിന്നിലായി.

ഇവര്‍ക്കു പുറമേ, അര്‍ധസെഞ്ചറിയുടെ വക്കില്‍ പുറത്തായി ഡാരില്‍ മിച്ചല്‍ (37 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 49), ഗ്ലെന്‍ ഫിലിപ്‌സ് (27 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 49), ഓപ്പണര്‍ വില്‍ യങ് (23 പന്തില്‍ മൂന്നു ഫോറുകളോടെ 21) എന്നിവരും തിളങ്ങി. മൈക്കല്‍ ബ്രേസ്വെല്‍ 12 പന്തില്‍ രണ്ടു ഫോര്‍ സഹിതം 16 റണ്‍സെടുത്തു. ടോം ലാതം അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ ഒരു പന്തില്‍ രണ്ടു റണ്‍സുമായി പുറരത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്സാണ് കിവീസ് സ്‌കോര്‍ 362-ല്‍ എത്തിച്ചത്. 27 പന്തുകള്‍ നേരിട്ട ഫിലിപ്സ് ഒരു സിക്സും ആറ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൈക്കല്‍ ബ്രേസ്വെല്‍ 16 റണ്‍സെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി 10 ഓവറില്‍ 72 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ 10 ഓവറില്‍ 70 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ആറ് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ വിയാന്‍ മുള്‍ഡറിനും ഒരു വിക്കറ്റ് ലഭിച്ചു. 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി വിക്കറ്റൊന്നുമില്ലാതെ തിരിച്ചുകയറിയ മാര്‍ക്കോ യാന്‍സന്‍ നിരാശപ്പെടുത്തി.