മുൾട്ടാൻ: ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് മത്സരം. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

സെപ്റ്റംബർ പതിനേഴിനാണ് ഫൈനൽ. ശനിയാഴ്ച പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. പരുക്കേറ്റ കെ.എൽ.രാഹുൽ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരത്തിൽ കളിക്കില്ല. ഏഷ്യാ കപ്പിൽ കിരീടം നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.

പൂർണമായും പാക്കിസ്ഥാനിൽ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടർന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ഇന്ത്യൻ ടീമിനെ മത്സരങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലെത്തും. മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പമുണ്ട്. സ്റ്റാൻഡ് ബൈ താരമായിട്ടാണ് സഞ്ജു ടീമിലുള്ളത്. സഞ്ജു ഒരു മത്സരം പോലും കളിക്കാൻ സാധ്യതയില്ല. രാഹുലിന് പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. മധ്യനിരയിലായിരിക്കും താരം കളിക്കുക. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാമത് ബാറ്റിംഗിനെത്തും.

ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്. സ്റ്റാൻഡ് ബൈ: സഞ്ജു സാംസൺ.