മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ബുധനാഴ്ച പാകിസ്ഥാനില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വാസമായി ബിസിസിഐയുടെ നിര്‍ദേശം. ദുബായില്‍ നടക്കുന്ന ഇന്ത്യയുടെ മത്സരത്തിനായി താരങ്ങള്‍ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ പുറത്തിറക്കിയ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു. ചാമ്പ്യന്‍സ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ടെന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.

ചാമ്പ്യന്‍സ് ട്രോഫിക്ക് ദുബായിലേക്ക് തിരിക്കും മുമ്പ് കുടുംബത്തെ കൂടെ കൂട്ടാനാവുമോ എന്ന് ഒരു സീനിയര്‍ താരം ആരാഞ്ഞിരുന്നുവെന്നും എന്നാല്‍ ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു കളിക്കാരന് പേഴ്‌സണല്‍ കുക്ക് ഉണ്ടായിരുന്നുവെന്നും മറ്റൊരു കളിക്കാരന്‍ ഭാര്യയെയും കുട്ടികളെയും പുറമെ കുട്ടികളെ നോക്കാനായി ആയയെയും ഭാര്യയുടെ മുത്തശ്ശിയെയും കൂടെ കൂട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും കളിക്കാരന് പ്രത്യേക ഇളവ് നല്‍കുകയാണെങ്കില്‍ കുടുംബത്തിന്റെ മുഴുവന്‍ ചെലവും ആ കളിക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

പരമ്പരകളിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതും കര്‍ശനമായി നടപ്പാക്കും.

കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം നേരത്തെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലും കളിക്കാര്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ബിസിസിഐ ഉറപ്പുവരുത്തിയിരുന്നു.