ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാക്കിസ്ഥാന്‍ അയല്‍പ്പോരിന്റെ ചൂട് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിലായിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് മത്സരത്തിനിടയിലെ ചില അപൂര്‍വ നിമിഷങ്ങളായിരുന്നു. രോഹിതിനെ പുറത്താക്കിയ ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തും ഗില്ലിനെ പുറത്താക്കിയ ശേഷം അബ്രാര്‍ അഹമ്മദിന്റെ പ്രതികരണവുമൊക്കെ ചര്‍ച്ചകളും ട്രോളുകളുമായിരുന്നു. എന്നാല്‍ വിരാട് കോലി വിജയറണ്ണും സെഞ്ചുറിയും ഒരുമിച്ച് പൂര്‍ത്തിയാക്കിയ ശേഷം ഗാലറിയിലേക്ക് നോക്കി അഭിവാദ്യവും പ്രതികരണവും ഏറെ കൗതുകമുയര്‍ത്തിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. ഇന്ത്യ വിജയത്തോട് അടുത്തപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സും കോലിക്ക് സെഞ്ചുറി തികയ്ക്കാന്‍ നാലു റണ്‍സുമായിരുന്നു വേണ്ടിയിരുന്നു. അര്‍ഹിച്ച സെഞ്ചുറി കോലി നേടുമോ എന്നത് മാത്രമായിരുന്നു ആരാധകരുടെ അപ്പോഴത്തെ ആശങ്ക.

42-ാം ഓവര്‍ എറിഞ്ഞ ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വൈഡുകളെറിഞ്ഞതോടെ കോലിക്ക് സെഞ്ചുറി പൂര്‍ത്തിയാക്കാനാവുമോ എന്ന ആശങ്ക ആരാധകരില്‍ ഉയരുകയും ചെയ്തു. എന്നാല്‍ കുഷ്ദില്‍ ഷാ 43-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ നാല് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ കോലി സിംഗിളെടുത്ത് അക്‌സര്‍ പട്ടേലിന് സ്‌ട്രൈകക് കൈമാറി അടുത്ത പന്തില്‍ അക്‌സറും സിംഗിളെടുത്തു. ഇതോടെ ജയത്തിലേക്ക് രണ്ട് റണ്‍സും കോലിയ്ക്ക് സെഞ്ചുറി തികയ്ക്കാന്‍ നാലു റണ്‍സുമെന്നതായി.

എന്നാല്‍ മൂന്നാം പന്ത് ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി കവറിലൂടെ ബൗണ്ടറി കടത്തിയ കോലി സെഞ്ചുറിയും ഇന്ത്യയുടെ വിജയവും പൂര്‍ത്തിയാക്കി. വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കിയശേഷം കോലി ഗ്യാലറിയിലേക്ക് നോക്കി ബാറ്റുയര്‍ത്തി 'ഞാന്‍ പറഞ്ഞില്ലെ' എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു. ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനോടാണ് കോലി ഇങ്ങനെപറഞ്ഞതെന്നായിരുന്നു ആരാധകര്‍ കരുതിയത്.

എന്നാല്‍ ഗ്യാലറിയില്‍ ഇരുന്ന് മത്സരം കണ്ട തന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെ നോക്കിയാണ് കോലി ബാറ്റുയര്‍ത്തി ഞാന്‍ പറഞ്ഞില്ലേ എന്ന് ആംഗ്യം കാണിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കോലി ബാറ്റ് ഉയര്‍ത്തി കാട്ടിയതിന്റെ നേരെ എതിര്‍വശത്തായിരുന്നു സൂര്യകുമാര്‍ യാദവ് ഇരുന്നതെന്ന് സൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നും വ്യക്തമായിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ കോലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

മത്സരം കാണാന്‍ സൂര്യയ്ക്കു പുറമേ ഇന്ത്യന്‍ ട്വന്റി20 ടീമംഗങ്ങളായ തിലക് വര്‍മ, അഭിഷേക് ശര്‍മ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ഇമാദ് വാസിം, ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ, തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി, ബോളിവുഡ് താരം സോനം കപൂര്‍, ആനന്ദ് അഹൂജ, സുകുമാര്‍, ജാസ്മിന്‍ വാലിയ, അതീഫ് അസ്‌ലം തുടങ്ങിയവരും ദുബായില്‍ എത്തിയിരുന്നു. ഗാലറിയില്‍ നിന്നുള്ള ഇവരുടെ ദൃശ്യങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. കോലി 100 റണ്‍സുമായും അക്‌സര്‍ പട്ടേല്‍ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി.