ഡ്യുനെഡിന്‍: പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റിന്റെ മിന്നും ജയം. ഡ്യുനെഡിന്‍, യൂണിവേഴ്സിറ്റി ഓവലില്‍ മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ നാല് സിക്സറുകളടക്കം 26 റണ്‍സാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ട് അടിച്ചുകൂട്ടിയത്. രണ്ടാം ഓവറില്‍ മുഹമ്മദ് അലിക്കെതിരെ ഫിന്‍ അലന്‍ മൂന്ന് സിക്സുകള്‍ പായിച്ചു. ഇതോടെ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 എന്ന നിലയിലെത്തി ന്യൂസിലന്‍ഡ്. പിന്നീടായിരുന്നു സീഫെര്‍ട്ടിന്റെ ബ്രൂട്ടല്‍ ഹിറ്റിംഗ്. അഫ്രീദിയുടെ ആദ്യ രണ്ട് പന്തും സീഫെര്‍ട്ട് അതിര്‍ത്തി കടത്തി. ആദ്യ സിക്സില്‍ പന്ത് സഞ്ചരിച്ച ദൂരം 119 മീറ്ററായിരുന്നു. മൂന്നാം പന്തില്‍ റണ്ണില്ല. നാലാം പന്തില്‍ രണ്ട് റണ്‍സ്. അവസാന രണ്ട് പന്തില്‍ വീണ്ടും സിക്സ് പായിച്ച് സീഫെര്‍ട്ട് ആ ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്തു. മത്സത്തില്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് ജയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടത്തിലാണ് 136 റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇഷ് സോധി, ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം എന്നിവര്‍ ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് 2-0ത്തിന് മുന്നിലെത്തി.

ഗംഭീര തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സീഫെര്‍ട്ട് - അലന്‍ സഖ്യം 66 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സീഫെര്‍ട്ട് മടങ്ങി. 22 പന്തുകള്‍ മാത്രം നേരിട്ട സീഫെര്‍ട്ട് അഞ്ച് സിക്സും മൂന്ന് ഫോറും നേടിയിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത ശേഷം അലനും പവലിയനില്‍ തിരിച്ചെത്തി. 16 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും ഒരു ഫോറും നേടിയിരുന്നു. മാര്‍ക് ചാപ്മാന്‍ (1), ഡാരില്‍ മിച്ചല്‍ (14), ജെയിംസ് നീഷം (5) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും മൈക്കല്‍ ഹെ (16 പന്തില്‍ 21) കിവീസിനെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ (5) പുറത്താവാതെ നിന്നു. ഹാരിസ് റൗഫ് പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത ഷഹീന്‍ അഫ്രീദിക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ പാകിസ്ഥാന് ഒന്നാം വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഹസന്‍ നവാസ് (0) മടങ്ങി. ഡഫിയുടെ പന്തില്‍ മാര്‍ക്ക് ചാപ്മാന് ക്യാച്ച്. നാലാം ഓവറില്‍ രണ്ടാം വിക്കറ്റും വീണു. മുഹമ്മദ് ഹാരിസിനെ (11) സീര്‍സ് മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഇര്‍ഫാന്‍ ഖാന്‍ (11), ഖുഷ്ദില്‍ ഷാ (2) എന്നിവരെ ഒരേ ഓവറില്‍ സോധി മടക്കിയതോടെ നാലിന് 52 എന്ന നിലയില്‍ തകര്‍ന്നു പാകിസ്ഥാന്‍. അധികം വൈകാതെ അല്‍പമെങ്കിലും ചെറുത്തുനിന്ന അഗയും പവലിയനില്‍ തിരിച്ചെത്തി. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഗയുടെ ഇന്നിംഗ്സ്. അദ്ബുള്‍ സമദ് (11), ജഹാന്‍ദാദ് ഖാന്‍ (0) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഹാരിസ് റൗഫ് (1) അവസാന പന്തില്‍ റണ്ണൗട്ടായി. ഇതിനിടെ ഷഹീന്‍, ഷദാബ് എന്നിവരുടെ ഇന്നിംഗ്സ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു.