മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഏവരെയും അമ്പരപ്പിച്ച് രോഹിത്തിന്റെ വിരമിക്കല്‍.

ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റു പരമ്പരകള്‍ ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. നേരത്തെ തന്നെ മോശം ഫോമിലുള്ള രോഹിത്തിനെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയേക്കുമെന്നും പുതിയ ഇന്ത്യന്‍ക്യാപ്റ്റനെ തേടുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിനമാണെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും രോഹിത് കുറിച്ചു. എന്നാല്‍ തുടര്‍ന്നും ഏകദിന ഫോര്‍മാറ്റില്‍ താന്‍ ഇന്ത്യക്കായി കളിക്കുമെന്ന് 38കാരനായ രോഹിത് അറിയിച്ചിട്ടുണ്ട്.

നേരത്തെ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. 67 ടെസ്റ്റുകളില്‍ നിന്ന് 4301 റണ്‍സാണ് 38 കാരന്റെ സമ്പാദ്യം. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടി.

ഇംഗ്ലണ്ട് പര്യടനത്തിനുളള ടീമിലുണ്ടാകുമെന്ന് തീര്‍ച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നല്‍കിയിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം നേരത്തെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിച്ചവരും ഏറെയാണ്.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്ഥാനം തുലാസിലാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആശ്വാസമായി. ടീമിനെ കിരീടത്തിലേക്കു നയിച്ചതോടെ ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് തന്നെ ടീം ഇന്ത്യയെ നയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകര്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ പുതിയ നായകന് കീഴിലാകും ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുക

അതേ സമയം രോഹിത്ത് മാറുന്ന സാഹചര്യം വന്നാല്‍ പുതിയ നായകന്‍ വരുന്നതുവരെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറാണെന്ന് ഒരു മുതിര്‍ന്ന താരം ബിസിസിഐയ്ക്കു മുന്നില്‍ 'ഓഫര്‍' വച്ചെങ്കിലും, സിലക്ടര്‍മാരോ പരിശീലകരോ ബിസിസിഐയോ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. രോഹിത് വിരമിച്ചതോടെ നായക സ്ഥാനം മോഹിച്ച ആ സീനിയര്‍ താരം ആരെന്ന് വീണ്ടും ചര്‍ച്ചായാകും.

നായകസ്ഥാനത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കാവുന്ന ഒരാളെയാണ് പരിശീലകന്‍ ഗൗതം ഗംഭീറിനും താല്‍പര്യമെന്നാണ് വിവരം. താല്‍ക്കാലിക സംവിധാനങ്ങളോട് അതുകൊണ്ടുതന്നെ ഗംഭീര്‍ താല്‍പര്യം കാണിക്കുന്നുമില്ല. അതേ സമയം ജസ്പ്രീത് ബുമ്രയു ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഏകദിന, ട്വന്റി20 ടീമുകളുടെ ഉപനായകന്‍ ഗില്ലാണ്.