ലണ്ടന്‍: അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് തണുപ്പന്‍ സ്വീകരണം. നായകന്‍ ശുഭ്മാന്‍ ഗില്‍ അടക്കം താരങ്ങളെ വരവേല്‍ക്കാനായി ഒരു ആരാധകന്‍ പോലും വിമാനത്താവളത്തിലെത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ അധികൃതരെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ പുതിയ ടീമുമായാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം കളിക്കുന്നത്. ശനിയാഴ്ചയാണ് നായകന്‍ ശുഭ്മാന്‍ ഗില്ലടക്കമുള്ളവര്‍ ഇംഗ്ലണ്ടിലെത്തിയത്. ആരാധകര്‍ക്കുപുറമേ മാധ്യമപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വീഡിയോ ജേണലിസ്റ്റ് വിമല്‍ കുമാര്‍ പറയുന്നു.

അതേസമയം വിരാട് കോലിയുള്‍പ്പെട്ട ടീം കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര കളിക്കാനായി ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ലണ്ടനിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ ബിസിസിഐ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഞ്ചുമത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയതായി വീഡിയോ പങ്കുവെച്ചുകൊണ്ട് ബിസിസിഐ കുറിച്ചു.




രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം ഇംഗ്ലണ്ടിലെത്തിയ വിവരം ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. യു കെയിലേക്ക് സ്വാഗതം.' ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ സായി സുദര്‍ശന്‍ പ്രതികരിച്ചു. സായിയെ കൂടാതെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്, ഓഫ്‌സ്പിന്നര്‍ രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു.

ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മുതിര്‍ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ റോളിലും നാലാ നമ്പറിലും ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. കെ.എല്‍. രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സായ് സുദര്‍ശന്‍ വണ്‍ ഡൗണായും നായകന്‍ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലും കളിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യ എയ്ക്കായി രണ്ടാം ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ സെഞ്ചുറി തികച്ചിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത്. പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിന് പുതിയ ട്രെയിനിങ് കിറ്റും പുറത്തിറക്കിയിരുന്നു. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. 2007ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ മറ്റൊരു ലക്ഷ്യം.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.