മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ ടീമിന്റെ തോല്‍വികളില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ഇനി ന്യായീകരണങ്ങള്‍ നിരത്താന്‍ സാധിക്കില്ലെന്ന് ആകാശ് ചോപ്ര പറയുന്നു. അഞ്ച് സെഞ്ചറികള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയിട്ടും, ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ തോറ്റിരുന്നു. അഞ്ചു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെയാണ് പരിശീലകനെന്ന നിലയില്‍ ഗംഭീറിനെ പഴിച്ച് ആകാശ് ചോപ്ര രംഗത്തെത്തിയത്.

പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന് ഇനിയും സമയമുണ്ടെന്നും, എന്നാല്‍ ഗംഭീറിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ലെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ''ഗൗതം ഗംഭീറിനു മുകളില്‍ ഒരുപാടു സമ്മര്‍ദമുണ്ട്. അതു കൂടി വരികയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം ഒരുപാടു മത്സരങ്ങളൊന്നും വിജയിച്ചിട്ടില്ല.''

''ബംഗ്ലദേശിനെതിരെ രണ്ടു മത്സരങ്ങളും ഓസ്‌ട്രേലിയയോട് ഒരു കളിയും ജയിച്ചു. ന്യൂസീലന്‍ഡിനോടും ഓസ്‌ട്രേലിയയോടും മൂന്നും ഇംഗ്ലണ്ടിനോട് ഒരു കളിയും തോറ്റു. അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനെ ചോദ്യം ചെയ്യാനില്ല. പക്ഷേ ടെസ്റ്റില്‍ അങ്ങനെയല്ല.''

''ഇംഗ്ലണ്ട് പരമ്പരയില്‍ ഗംഭീറിനു മുകളില്‍ ഒരുപാടു സമ്മര്‍ദമുണ്ടെന്നാണു തോന്നുന്നത്. ഈ പരമ്പര തോറ്റാല്‍ ഒരു വലിയ ചോദ്യം ബാക്കിയാകും. ടീം മാനേജ്‌മെന്റ് ചോദിച്ചതെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് സിലക്ടര്‍മാര്‍ കരുതുന്നത്. ഏതു രീതിയില്‍ കളിക്കുന്ന താരങ്ങളെയും എത്ര വേണമെങ്കിലും ചോദിക്കുന്നതിന് അനുസരിച്ച് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി ഫലങ്ങളാണ് ഉണ്ടാകേണ്ടത്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നുമില്ല.'' ആകാശ് ചോപ്ര യുട്യൂബ് വിഡിയോയില്‍ പ്രതികരിച്ചു.

മോശം പ്രകടനം നടത്തിയ താരങ്ങളെ പേരെടുത്ത് വിമര്‍ശിക്കാനോ പരാമര്‍ശം നടത്താനോ ഗംഭീര്‍ തയ്യാറായിരുന്നില്ല. ജയം പോലെ തന്നെ തോല്‍വിയും ഒരുമിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനായി വന്ന ആദ്യ മത്സരത്തില്‍ ടീം തോറ്റെങ്കിലും ശുഭ്മാന്‍ ഗില്ലിന് ടീമിനെ നയിക്കാനാവശ്യമായ എല്ലാ ഗുണങ്ങളും ഉണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ശാര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനം സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം ഒരു സ്പെഷ്യലിസ്റ്റ് ബൗളറായിട്ടല്ല ടീമിലുള്ളതെന്നും മറിച്ച് ഒരു ബൗളിങ് ഓള്‍റൗണ്ടറാണെന്നും ഗംഭീര്‍ വ്യക്തമാക്കി.