മുംബൈ: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ സെലക് ടര്‍മാര്‍ക്ക് വലിയ തലവേദനയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിനെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും വീണ്ടും ടി20 ടീമിലേക്ക് പരിഗണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്ലിനെയും ജയ്‌സ്വാളിനെയും ടീമിലെടുത്താല്‍ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണി നടത്തേണ്ടിവരും. ഓപ്പണറായി ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറക്കേണ്ടിവരും.

ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ താരമാണ് സഞ്ജു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ താഴേക്കിറക്കിയാലും മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തുമെന്നതിനാല്‍ പിന്നീട് ആറാം നമ്പറില്‍ മാത്രമെ കളിപ്പിക്കാനാവു എന്നതാണ് പ്രതിസന്ധി. വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മ ഓപ്പണറായി സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്.

നിലവില്‍ ബെഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമായിരിക്കും പ്രഖ്യാപനം. ഹാര്‍ദ്ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയരായിരുന്നു. ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വരും ദിവസങ്ങളില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയനാകുമെന്നാണ് കരുതുന്നത്.

ടീമിലെടുത്താല്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് വിശ്രമം എടുത്ത പേസര്‍ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പ് ടീമില്‍ തിരിച്ചെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് കളിച്ചശേഷം ബുമ്ര ഇന്ത്യക്കായി 20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ അവസരം കിട്ടാതിരുന്ന പേസര്‍ അര്‍ഷ്ദീപ് സിംഗ് ടീമില്‍ സ്ഥാനം ഉറപ്പാക്കുമ്പോള്‍ മറ്റൊരു പേസറായ മുഹമ്മദ് സിറാജ് ടി20 ടീമില്‍ തിരിച്ചെത്തുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.