ന്യൂഡല്‍ഹി: അടുത്ത ഐപിഎല്‍ സീസണില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ചേക്കും. സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ധാരണയിലായതായി റിപ്പോര്‍ട്ട്. പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജു ചെന്നൈയിലെത്തുമ്പോള്‍ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ചെന്നൈ വിട്ടുകൊടുക്കുമെന്നാണ് അറിയുന്നത്. ഇരു ഫ്രാഞ്ചൈസികളും ട്രേഡില്‍ ഉള്‍പ്പെടുന്ന മൂന്ന് താരങ്ങളുമായി സംസാരിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇരു ഫ്രാഞ്ചൈസികളും പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ് സഞ്ജുവിനെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഡീലുറപ്പിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഡല്‍ഹിയില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ മധ്യനിരതാരം ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ വിട്ടുനല്‍കണമെന്ന ഡിമാന്‍ഡാണ് രാജസ്ഥാന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ ഏതാണ്ട് ധാരണയായി നില്‍ക്കേ അണ്‍ക്യാപ്ഡ് ബൗളറായ സമീര്‍ റിസ്വിയെകൂടി വേണമെന്ന് റോയല്‍സ് ആവശ്യപ്പെട്ടതോടെ ഡി.സി ഉടമകള്‍ ഡീലില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ക്യാമ്പിലെ വമ്പന്മാരെ ഉള്‍പ്പെടെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ഒരുങ്ങുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ സഞ്ജുവിന് പകരം സി.എസ്.കെയുടെ രവീന്ദ്ര ജഡേജയെ കിട്ടുമെന്നായപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ചെന്നൈയുമായി പുതിയ ഡീലുറപ്പിച്ചു. എന്നാല്‍ ജഡേജക്ക് പുറമെ സാം കറനെയോ മതീഷ പതിരണയെയോ കൂടി വിട്ടുനല്‍കണമെന്നാണ് സി.എസ്.കെയോട് റോയല്‍സ് ആവശ്യപ്പെട്ടത്. ഒടുവില്‍ ജഡേജയ്ക്ക് ഒപ്പം സാം കറന്‍ എന്ന രീതിയില്‍ ധാരണയായെന്നാണ് സൂചന. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് ഇരു ഫ്രാഞ്ചൈസികളും ഒരുങ്ങുന്നത്.

ട്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്ന് കളിക്കാരുടെ പേര് രാജസ്ഥാനും സിഎസ്‌കെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന് മുന്നില്‍ വെക്കണം. ട്രേഡിംഗ് നിയമങ്ങള്‍ അനുസരിച്ച്, താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാല്‍, ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താം. സഞ്ജുവും ജഡേജയും വളരെക്കാലമായി അവരവരുടെ ഫ്രാഞ്ചൈസികളില്‍ ഉണ്ട്. സഞ്ജു 11 സീസണുകളില്‍ രാജസ്ഥാന് വേണ്ടി കളിച്ചു. അതേസമയം 2012 മുതല്‍ ജഡേജ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. ഇക്കാലയളവില്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു.

പ്രഥമ ഐപില്‍ കിരീടം നേടിയ റോയല്‍സ് ടീമില്‍ അംഗമായിരുന്നു ജഡേജ. ഒരു വര്‍ഷം കൂടി അവിടെ തുടര്‍ന്നു. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ. പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുന്നത്.

2013ലാണ് സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാന്‍ പ്രധാന താരമായി നിലനിര്‍ത്തുകയും ചെയ്തു. 2018ല്‍ ടീം സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടായിരുന്നു. പിന്നീട് 2021ല്‍ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാന്‍ റോയല്‍സ് 2008ന് ശേഷം ആദ്യമായി ഫൈനല്‍ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളില്‍ 33 എണ്ണത്തില്‍ വീതം രാജസ്ഥാന്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2025 സീസണ്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ ടീമില്‍നിന്ന് പോകാനുളള സന്നദ്ധത സഞ്ജു സാംസണ്‍ അറിയിച്ചിരുന്നു.

2019ല്‍ പഞ്ചാബ് കിംഗ്സില്‍ നിന്നാണ് കറന്‍ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2023, 2024 സീസണിലും അവര്‍ക്കായി കളിച്ചു. 2020, 2021 സീസണിലും സിഎസ്‌കെയ്ക്കായി കളിച്ചു. 2025 സീസണില്‍ 2.4 കോടി രൂപയ്ക്ക് കറനെ സിഎസ്‌കെ തിരികെ വാങ്ങി, അഞ്ച് മത്സരങ്ങളില്‍ നിന്ന് 114 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്.