ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളെ അണിനിരത്തിയ മുംബൈയെ അട്ടിമറിച്ച് കേരളത്തിന് ചരിത്രജയം. 15 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും ശിവം ദുബെയും അജിന്‍ക്യ രഹാനെയും ഷാര്‍ദുല്‍ താക്കൂറും ഉള്‍പ്പെട്ട വമ്പന്‍ നിരയെ സഞ്ജുവിന്റെ സംഘം എറിഞ്ഞു വീഴ്ത്തിയത്. ലക്നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 179 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്. വിഗ്‌നേഷ് പുത്തൂര്‍ നിര്‍ണായക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

കേരളത്തിന് വേണ്ടി 28 പന്തില്‍ 46 റണ്‍സെടുത്ത വിഷ്ണു വിനോദ് ടോപ് സ്‌കോററായി. 40 പന്തില്‍ 43 റണ്‍സെടുത്ത വിഷ്ണു വിനോദ് മധ്യനിരയില്‍ പിടിച്ചുനിന്നു. മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (18 പന്തില്‍ 32), സൂര്യകുമാര്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ തന്നെ ആയുഷ് മാത്രമെ (3) ഷറഫുദ്ദീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിക്കെയാണ് രഹാനെയെ വിഗ്‌നേഷ് പുത്തൂര്‍ മടക്കുന്നത്. വൈകാതെ സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കി. ഇതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.

തുടര്‍ന്നെത്തിയ ശിവം ദുബെയ്ക്ക് (11) തിളങ്ങാനായില്ല. പതിനെട്ടാം സായ്രാജ് പാട്ടീല്‍ (13), സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (0) എന്നിവരെ ആസിഫ് പുറത്താക്കി. 19-ാം ഓവറില്‍ അഥര്‍വ അങ്കോളേക്കര്‍ (0) മടങ്ങിയതോടെ എട്ടിന് 153 എന്ന നിലയിലായി മുംബൈ. അവസാന ഓവറില്‍ ഷംസ് മുലാനി (1), ഹാര്‍ദിക് താമോറെ (9) എന്നിവരെ മടക്കി ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

നേരത്തെ, പവര്‍ പ്ലേ മുതലാക്കിയ സഞ്ജു മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. രോഹന്‍ കുന്നുമ്മലിനെ കാഴ്ച്ചക്കാരനാക്കി ഒന്നാം വിക്കറ്റില്‍ തന്നെ 42 റണ്‍സ് ചേര്‍ത്തു. ഇതില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹന്റെ സംഭാവന. നാലാം ഓവറിന്റെ അവസാന പന്തില്‍ രോഹന്‍ ബൗള്‍ഡാവുകയും ചെയ്തു. ഷംസ് മുലാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ സര്‍ഫറാസ് ഖാന് വിക്കറ്റ്. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. തുടര്‍ന്ന വിഷ്ണു - അസര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.

25 പന്തില്‍ 32 അസര്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ (1), അബ്ദുള്‍ ബാസിത് (8) എന്നിവര്‍ നിരാശപ്പെടുത്തി. വിഷ്ണുവിന്റെ പതുക്കെയുള്ള ഇന്നിംഗ്സും തിരിച്ചടിയായി. എങ്കിലും ഷറഫുദ്ദീന്‍ തകര്‍ത്തടിച്ചത് ഗുണമായി. വിഷ്ണുവിനൊപ്പം 45 ചേര്‍ക്കാന്‍ ഷറഫുദ്ദീന് സാധിച്ചു. ഇതില്‍ 35 റണ്‍സും ഷറഫുദീന്റെ വകയായിരുന്നു. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. വിഷ്ണുവിന്റെ ഇന്നിംഗ്സില്‍ മൂന്ന് ഫോര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, വിഗ്‌നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ആസിഫ് കെ എം.

മുംബൈ: ഷാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, അജിന്‍ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, ഷംസ് മുലാനി, അഥര്‍വ അങ്കോള്‍ക്കര്‍, ഹാര്‍ദിക് തമോറെ, സായ്രാജ് പാട്ടീല്‍.