അഡ്ലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ മികച്ച ലീഡിലേക്ക് ഓസ്‌ട്രേലിയ. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെയും അലക്‌സ് ക്യാരിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ്. ആദ്യ ഇന്നിംഗ്‌സില്‍ 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഓസീസിന് ആറ് വിക്കറ്റ് കൈയിലിരിക്കെ 356 റണ്‍സിന്റെ ആകെ ലീഡ് നേടിക്കഴിഞ്ഞു. രണ്ട് ദിവസവും ആറ് വിക്കറ്റും ശേഷിക്കെ കൂറ്റന്‍ ലീഡ് ഉയര്‍ത്താനാകും ഓസിസിന്റെ ശ്രമം. 142 റണ്‍സുമായി ഹെഡും 52 റണ്‍സുമായി ക്യാരിയും ക്രീസില്‍.

നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 286 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 51 റണ്‍സെടുട്ട ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് 106 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ ലീഡ് നേടുന്നതില്‍ നിന്ന് ഓസീസിനെ തടഞ്ഞത്. ഓസീസിനായി കമിന്‍സും ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു. 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു.

ഒരു റണ്ണെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെ ബ്രെയ്ഡന്‍ കാര്‍സ് മടക്കി. സ്‌കോര്‍ 50 കടന്നതിന് പിന്നാലെ മാര്‍നസ് ലാബുഷെയ്‌നും(13) വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും(40) ചേര്‍ന്ന് ഓസീസിനെ 100 കടത്തി. ഖവാജയെ വില്‍ ജാക്‌സ് പുറത്താക്കിയശേഷം ക്രീസിലെത്തിയ അലക്‌സ് ക്യാരി ഹെഡിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ സുരക്ഷിത ലീഡിലേക്ക് നയിച്ചു. 99ല്‍ നില്‍ക്കെ ഹെഡിനെ ഗള്ളിയില്‍ ഹാരി ബ്രൂക്ക് കൈവിട്ടിരുന്നു. പിന്നാലെ വില്‍ ജാക്‌സിനെ ബൗണ്ടറി കടത്തി ഹെഡ് ഈ പരമ്പരയിലെ ഓപ്പണറായുള്ള തന്റെ രണ്ടാം സെഞ്ചുറി കുറിച്ചു.