മുംബൈ: ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലാണ്. സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നുവെന്നതാണ് ആരാധകരുടെ ആഹ്ലാദത്തിന് പിന്നില്‍. സഞ്ജു തികച്ചും അര്‍ഹിച്ച സ്ഥാനം. അതേ സമയം മോശം ഫോമിലുള്ള ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്താകുകയും ചെയ്തു. ടീമില്‍ അവസരം കിട്ടുമ്പോഴൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തഴയപ്പെടാന്‍ മാത്രമായിരുന്നു സഞ്ജു സാംസണിന്റെ വിധി. ഗില്‍ ഉപനായകനായി എത്തിയതുമുതല്‍ ആദ്യപതിനൊന്നില്‍ നിന്നടക്കം പുറത്തായി. ലോകകപ്പ് ടീംപ്രഖ്യാപനത്തിലും വലിയമാറ്റങ്ങളുണ്ടാകില്ലെന്ന് കരുതിയെങ്കിലും അത് തെറ്റിക്കുന്നതായിരുന്നു ടീം തിരഞ്ഞെടുപ്പ്. ഒടുക്കം മാനേജ്മെന്റിന് ആ കടുത്ത തീരുമാനമെടുക്കേണ്ടി വന്നു ഗില്‍ പുറത്ത്. സഞ്ജു ടീമില്‍.

മികവുറ്റ പ്രകടനത്തിലൂടെ സഞ്ജു ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ പരാജിതന്റെ ശരീരഭാഷയോടെ മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ ഇരിക്കേണ്ടിവന്ന അഗാര്‍ക്കര്‍ സഞ്ജുവിന്റെ ഹീറോയിസത്തിന്റെ സാക്ഷ്യപ്പെടുത്തലാണെന്ന് സന്ദീപ് ദാസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ''കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുക'' എന്ന പഴമൊഴി പ്രസിദ്ധമാണ്. അതാണ് സഞ്ജു സാംസണ്‍ അജിത് അഗാര്‍ക്കറിനോട് ചെയ്തിട്ടുള്ളതെന്നും സന്ദീപ് ദാസ് പറയുന്നു.

നാല് മാസങ്ങള്‍ക്കുമുമ്പ് ഇതേ അഗാര്‍ക്കര്‍ മറ്റൊരു പത്രസമ്മേളനം നടത്തിയിരുന്നു. ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച ദിവസമായിരുന്നു അത്. അന്ന് സഞ്ജു മൂന്ന് ടി-20 സെഞ്ച്വറികളുടെ തിളക്കത്തില്‍ നില്‍ക്കുകയായിരുന്നു. ജിതേഷ് ശര്‍മ്മ എന്ന വിക്കറ്റ് കീപ്പര്‍ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥിരം അംഗത്വം പോലും ഇല്ലായിരുന്നു. ആ ദിവസം അഗാര്‍ക്കര്‍ എന്താണ് ചെയ്തത്? ടീം അംഗങ്ങളുടെ പട്ടിക വായിച്ചപ്പോള്‍ സഞ്ജുവിന്റെ പേര് ഏറ്റവും അവസാനമാണ് ഉച്ചരിച്ചത്! ജിതേഷിന്റെ പേര് സഞ്ജുവിന് മുമ്പ് പറയുകയും ചെയ്തു! കാര്യങ്ങള്‍ അതുകൊണ്ടും അവസാനിച്ചില്ല. ഗില്‍ കളിക്കാത്തതുകൊണ്ട് മാത്രമാണ് സഞ്ജുവിന് അവസരങ്ങള്‍ കിട്ടിയത് എന്ന് അഗാര്‍ക്കര്‍ തുറന്നടിച്ചു! ഒരു സെലക്ടറും സാധാരണ ഗതിയില്‍ പറയാത്ത തരത്തിലുള്ള നെറികെട്ട വര്‍ത്തമാനം!

ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്ലും ജിതേഷും ടീമില്‍ ഇല്ല! അഗാര്‍ക്കര്‍ സഞ്ജുവിനെ വാതോരാതെ പ്രശംസിക്കുന്നു ഇതിനേക്കാള്‍ വലിയ കൊല മാസ് രംഗം സിനിമയില്‍ പോലും കാണാനാവില്ല. ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് തന്നെ സഞ്ജു ഒരു ഹീറോ ആയിക്കഴിഞ്ഞു. പരാജിതന്റെ ശരീരഭാഷയോടെ മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ ഇരിക്കേണ്ടിവന്ന അഗാര്‍ക്കര്‍ സഞ്ജുവിന്റെ ഹീറോയിസത്തിന്റെ സാക്ഷ്യപ്പെടുത്തലാണെന്നും സന്ദീപ് ദാസ് തന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

''കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുക'' എന്ന പഴമൊഴി പ്രസിദ്ധമാണ്. അതാണ് സഞ്ജു സാംസണ്‍ അജിത് അഗാര്‍ക്കറിനോട് ചെയ്തിട്ടുള്ളത്!

ടി-20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയതിനുശേഷം അഗാര്‍ക്കര്‍ പറഞ്ഞു-

''ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ എന്ന പദവിയില്‍ വരെ എത്തിയ ആളാണ് സഞ്ജു. ലോകകപ്പില്‍ സഞ്ജു ഫോം കണ്ടെത്തുമെന്ന് ആഗ്രഹിക്കുന്നു. ബാക്ക് അപ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഓപ്പണറായ ഇഷാന്‍ കിഷനെ സ്‌ക്വാഡില്‍ അംഗമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ശുഭ്മാന്‍ ഗില്‍ പുറത്തുപോയത്...!''

ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഞ്ജു പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമെന്നും ഇഷാന്‍ പകരക്കാരനാണെന്നും അഗാര്‍ക്കര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരിക്കുമൂലം ഗില്ലിന് വിശ്രമം നല്‍കി എന്നല്ല ചീഫ് സെലക്ടര്‍ അറിയിച്ചത്. ഗില്‍ ഡ്രോപ് ചെയ്യപ്പെട്ടത് തന്നെയാണ്!

നാല് മാസങ്ങള്‍ക്കുമുമ്പ് ഇതേ അഗാര്‍ക്കര്‍ മറ്റൊരു പത്രസമ്മേളനം നടത്തിയിരുന്നു. ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച ദിവസമായിരുന്നു അത്.

അന്ന് സഞ്ജു മൂന്ന് ടി-20 സെഞ്ച്വറികളുടെ തിളക്കത്തില്‍ നില്‍ക്കുകയായിരുന്നു. ജിതേഷ് ശര്‍മ്മ എന്ന വിക്കറ്റ് കീപ്പര്‍ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥിരം അംഗത്വം പോലും ഇല്ലായിരുന്നു.

ആ ദിവസം അഗാര്‍ക്കര്‍ എന്താണ് ചെയ്തത്? ടീം അംഗങ്ങളുടെ പട്ടിക വായിച്ചപ്പോള്‍ സഞ്ജുവിന്റെ പേര് ഏറ്റവും അവസാനമാണ് ഉച്ചരിച്ചത്! ജിതേഷിന്റെ പേര് സഞ്ജുവിന് മുമ്പ് പറയുകയും ചെയ്തു!

കാര്യങ്ങള്‍ അതുകൊണ്ടും അവസാനിച്ചില്ല. ഗില്‍ കളിക്കാത്തതുകൊണ്ട് മാത്രമാണ് സഞ്ജുവിന് അവസരങ്ങള്‍ കിട്ടിയത് എന്ന് അഗാര്‍ക്കര്‍ തുറന്നടിച്ചു! ഒരു സെലക്ടറും സാധാരണ ഗതിയില്‍ പറയാത്ത തരത്തിലുള്ള നെറികെട്ട വര്‍ത്തമാനം!

പിന്നീട് സഞ്ജുവിന് വീഴ്ച്ചകളുടെ കാലമായിരുന്നു. ആദ്യം ഓപ്പണിങ്ങ് സ്ഥാനം കൈമോശം വന്നു. പിന്നീട് ടീമില്‍നിന്നുതന്നെ ഇറക്കിവിട്ടു. ഗില്‍ ഓപ്പണറായി. ജിതേഷ് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞു.

എന്നിട്ട് ഇപ്പോള്‍ എന്താണ് സംഭവിച്ചത്? ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്ലും ജിതേഷും ടീമില്‍ ഇല്ല! അഗാര്‍ക്കര്‍ സഞ്ജുവിനെ വാതോരാതെ പ്രശംസിക്കുന്നു ഇതിനേക്കാള്‍ വലിയ കൊല മാസ് രംഗം സിനിമയില്‍ പോലും കാണാനാവില്ല

ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് തന്നെ സഞ്ജു ഒരു ഹീറോ ആയിക്കഴിഞ്ഞു. പരാജിതന്റെ ശരീരഭാഷയോടെ മാദ്ധ്യമങ്ങള്‍ക്കുമുമ്പില്‍ ഇരിക്കേണ്ടിവന്ന അഗാര്‍ക്കര്‍ സഞ്ജുവിന്റെ ഹീറോയിസത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്!

ബൈബിളില്‍ ഒരു വചനമുണ്ട്-

''നീ കഴുകനെപ്പോലെ ഉയര്‍ന്നുപറന്നാലും നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും അവിടെനിന്നെല്ലാം നിന്നെ ഞാന്‍ താഴെയിറക്കും...''

ബലിഷ്ഠകായനും ഉഗ്രപ്രതാപിയുമായ സാംസണ്‍ അഗാര്‍ക്കറിനെ അഹങ്കാരത്തിന്റെ ചില്ലുമേടയില്‍ നിന്ന് താഴെയിറക്കിയിരിക്കുന്നു!

നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? സഞ്ജുവിനുമേല്‍ ബി.സി.സി.ഐ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കും ശോഭനമായ ഭാവി ഉണ്ടായിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസതുല്യമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ള ആളാണ് ഋഷഭ് പന്ത്. അയാളെ തല്ലിപ്പഴുപ്പിച്ച് ടി-20 സൂപ്പര്‍സ്റ്റാര്‍ ആക്കിയെടുക്കാനും സഞ്ജുവിനെ ഒതുക്കാനും സെലക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചു. ഇപ്പോള്‍ പന്ത് ടി-20 ടീമിന്റെ റഡാറില്‍ പോലും ഇല്ലാതായി!

സൂര്യകുമാര്‍ യാദവ് ഒരുകാലത്ത് ടി-20 ക്രിക്കറ്റിലെ രാജാവായിരുന്നു. അതിന്റെ പേരില്‍ സൂര്യയെ ഏകദിന ടീമിലേയ്ക്ക് നൂലില്‍ കെട്ടിയിറക്കി. അന്നും സഞ്ജുവാണ് ബലി കൊടുക്കപ്പെട്ടത്. അവസാനം സൂര്യ ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടു!

അവസാനത്തെ ഇരയാണ് ഗില്‍. ടെസ്റ്റിലും ഏകദിനത്തിലും നന്നായി കളിച്ചുകൊണ്ടിരുന്ന അയാളെ അനാവശ്യമായി ടി-20 ഓപ്പണറുടെ വേഷം കെട്ടിച്ചു. ഒടുവില്‍ ഗില്ലിന് തലകുനിച്ച് പടിയിറങ്ങേണ്ടിവന്നു.

ടീം ഇന്ത്യയുടെ സെലക്ടര്‍മാരോട് ഒന്നേ പറയാനുള്ളൂ. കളിക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തിരഞ്ഞെടുക്കേണ്ടത്. അല്ലാത്തപക്ഷം ഗില്ലിനെപ്പോലുള്ള ഇരകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

ബി.സി.സി.ഐ-യ്ക്ക് ഒരു സൂപ്പര്‍സ്റ്റാറിനെ വേണം. അതുകൊണ്ടാണ് അവര്‍ ഗില്ലിന് അനര്‍ഹമായ പിന്തുണ നല്‍കിയത്. എന്തുകൊണ്ടാണ് അവര്‍ സഞ്ജുവിനെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാത്തത്?

ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള യുവതാരം സഞ്ജു തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സഞ്ജുവിന്റെ ഫോട്ടോകള്‍ക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ കണ്ടാല്‍ തന്നെ അക്കാര്യം മനസ്സിലാകും. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോനിയുടെ പിന്‍ഗാമിയാവാന്‍ സഞ്ജു ഒരുങ്ങുകയാണ്.

ഗില്ലിന് നല്‍കിയ സപ്പോര്‍ട്ടിന്റെ നൂറിലൊരു ഭാഗം സഞ്ജുവിന് കൊടുത്താല്‍ മതി. ഒരു സൂപ്പര്‍സ്റ്റാര്‍ സ്വാഭാവികമായി ഉദയം ചെയ്യും!

ഇനി വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സമയമാണ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുന്നു! വിജയം കുറിച്ചുകൊണ്ട് സഞ്ജുവിന്റെ സിക്‌സര്‍! ആ കാഴ്ച്ച കാണാനുള്ള ഭാഗ്യം നമുക്കുണ്ടാവട്ടെ

കൗതുകകരമായ ഒരു കാര്യമുണ്ട്. കുറേക്കാലമായി പുറത്തിരിക്കുന്ന സഞ്ജു ലോകകപ്പ് ടീമില്‍ ഇടം നേടി. സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന പലരും പുറത്ത് പോവുകയും ചെയ്തു!

'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്-

''സെലക്ടര്‍മാരുടെ വയറ് നിറയാന്‍ ബെഞ്ചിലിരിക്കുന്ന സഞ്ജു തന്നെ ധാരാളം മതി. പിന്നെങ്ങനാ സാറേ നിങ്ങള്‍ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ താങ്ങുന്നത്...!?'