ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് മുന്‍ നായകനും സൂപ്പര്‍താരവുമായ നിക്കൊളാസ് പുരാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 29-ാം വയസിലാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമെന്നും മെറൂണ്‍ കുപ്പായത്തില്‍ കളിക്കാനായത് അഭിമാനമാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രിക്കറ്റ് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചെന്നും വെസ്റ്റിന്‍ഡീസ് ജനതയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയെന്നും പറഞ്ഞ താരം പിന്തുണച്ച ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദിയും അറിയിച്ചു.

ക്രിക്കറ്റില്‍ സമീപകാലത്ത് വിന്‍ഡീസ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റര്‍മാരിലൊരാളാണ് പുരാന്‍. 2016ല്‍ ടി20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വിന്‍ഡീസിന്റെ നെടുംതൂണായി മാറി. 2019 ഫെബ്രുവരിയില്‍ ഏകദിനത്തിലും അരങ്ങേറി. 2022ല്‍ വിന്‍ഡീസിന്റെ ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടു. 2023ലെ ലോകകപ്പിനു യോഗ്യത നേടാതെ വെസ്റ്റിന്‍ഡീസ് പുറത്തായതിനു ശേഷം പുരാന്‍ ഒറ്റ രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ല. രാജ്യാന്തര ഏകദിനത്തില്‍ 61 മത്സരങ്ങളില്‍നിന്ന് 1983 റണ്‍സാണ് പുരാന്റെ സമ്പാദ്യം. ഇതില്‍ മൂന്നു സെഞ്ചറികളും 11 അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. രാജ്യാന്തര ട്വന്റി20യില്‍ 106 മത്സരങ്ങളില്‍നിന്ന് 2275 റണ്‍സ് നേടി.

കഴിഞ്ഞ വര്‍ഷം ട്വന്റി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരമെന്ന നേട്ടം ഉള്‍പ്പെടെ ക്രിക്കറ്റ് കരിയറില്‍ ഫോമിന്റെ അത്യുച്ചിയില്‍ നില്‍ക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മിന്നുന്ന ഫോമിലായിരുന്നു താരം. 14 മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധ ശതകങ്ങളുള്‍പ്പെടെ 524 റണ്‍സാണ് അടിച്ചെടുത്തത്. 40 സിക്‌സറുകളുമായി കൂടുതല്‍ സിക്‌സ് നേടിയ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

നേരത്തെ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിനത്തില്‍നിന്നും ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസെന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുരാനും പടിയിറങ്ങുന്നത്.