ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുന്ന മത്സരം ഈ മാസം 23നാണ് നടക്കുന്നത്. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് ഗാലറികള്‍ നിറയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനിടെ മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പാകിസ്താന്റെ വൈസ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ നടത്തിയ പരാമര്‍ശവും വൈറലായി.

ഇന്ത്യക്കെതിരെ ഒറ്റ മത്സരത്തില്‍ ജയിക്കുക എന്നതിലുപരി കിരീടം നേടുന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സല്‍മാന്‍ വ്യക്തമാക്കി. ''ഒരു ഐ.സി.സി ടൂര്‍ണമെന്റിന് പാകിസ്താന്‍ വേദിയാകുന്നതിനാല്‍ തന്നെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. സ്വന്തം നാട്ടില്‍ കിരീടം നേടാനാകുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ എന്റെയും വലിയ സ്വപ്നമാണ്. പാകിസ്താന്‍ ടീമിന് അതിനുള്ള ശേഷിയുണ്ട്.

ഇന്ത്യ -പാകിസ്താന്‍ മത്സരം ഏറെ പ്രത്യേകതയുള്ളതാണ്. എല്ലാവരും കാത്തിരിക്കുന്ന വളരെ വലിയ മത്സരമാണത്. എന്നാല്‍ ആ ഒരൊറ്റ മത്സരം ജയിക്കുക എന്നതല്ല, ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുക എന്നതാണ് പ്രധാനം. എന്നിരുന്നാലും ഇന്ത്യക്കെതിരം ജയിക്കാന്‍ തന്നെയാകും ഞങ്ങള്‍ ശ്രമിക്കുക. അതിനായി ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും'' -സല്‍മാന്‍ പറഞ്ഞു.

അതേസമയം, 19ന് തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്ന് അയല്‍ക്കാരും പിന്നെ ന്യൂസിലന്‍ഡും ചേര്‍ന്നതാണ് ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ആദ്യ മത്സരം. 23ന് പാകിസ്താനും മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡും എതിരാളികളാകും.