ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെിരായ മത്സരത്തിന് മുമ്പ് പാക്കിസ്ഥാന്റ ദേശീയ ഗാനം മുഴങ്ങും മുമ്പ് വിവാദം. പാക്കിസ്ഥാന്റെ ദേശീയഗാനത്തിന് പകരം മറ്റൊരുഗാനം വന്നതാണ് വിവാദമായത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ടീം മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ദേശീയ ഗാനാലാപനത്തിനായി അണിനിരന്നപ്പോഴായിരുന്നു ഡിജെയുടെ കൈയബദ്ധത്തില്‍ നാണംകെട്ടത്.

ആദ്യം പാക്കിസ്ഥാന്റെ ദേശീയ ഗാനവും തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനവും മുഴങ്ങുമെന്നായിരുന്നു സ്റ്റേഡിയത്തില്‍ ഉറക്കെ അനൗണ്‍സ് ചെയ്തത്. പാക് താരങ്ങള്‍ ദേശീയ ഗാനം ഏറ്റുപാടാനായി തയാറായി നില്‍ക്കെ സ്റ്റേഡിയത്തിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയത് ജലേബി ബേബിയെന്ന ആല്‍ബം സോങായിരുന്നു.

ഇതുകേട്ട് പാക് താരങ്ങള്‍ ഞെട്ടി. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് പ്ലേ ചെയ്തതെങ്കിലും സംഭവം പാകിസ്ഥാനും ആരാധകര്‍ക്കും വലിയ നാണക്കേടാവുകയും ചെയ്തു. പെട്ടെന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ പാകിസ്ഥാന്റെ ദേശീയ ഗാനം പ്ലേ ചെയ്തു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.