ഇസ്‌ലാമാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 നടത്തിപ്പില്‍ പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടായെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ പിസിബിയെ ശത്രുസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് നടത്തുന്ന നുണപ്രചാരണം മാത്രമാണിതെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പിസിബി വക്താവ് ആമിര്‍ മിറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ജാവേദ് മുര്‍താസയുമാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മാധ്യമ റിപോര്‍ട്ടുകള്‍ തെറ്റാണെന്നും പിസിബി മികച്ച വരുമാനം നേടിയെന്നും ഇരുവരും വിശദീകരിച്ചു.

ചാമ്പ്യന്‍സ് ട്രോഫിക്കായി 869 കോടി ചെലവഴിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) 85 ശതമാനം നഷ്ടം നേരിട്ടുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് പിസിബി. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പതു വരെ പാക്കിസ്ഥാനിലും ദുബായിലുമായി നടന്ന ടൂര്‍ണമെന്റ് പാക്ക് ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിസിബി വക്താവ് ആമിര്‍ മിര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ജാവേദ് മുര്‍ത്താസ എന്നിവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് മാധ്യമവാര്‍ത്തകള്‍ തള്ളിയത്.

മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാന്‍ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റ്, ബോര്‍ഡിന്റെ സാമ്പത്തിക നില കാര്യമായിത്തന്നെ മെച്ചപ്പെടുത്തിയതായി അവര്‍ അവകാശപ്പെട്ടു. ടൂര്‍ണമെന്റില്‍നിന്ന് 92 കോടിയിലധികം രൂപ ലാഭം നേടിയതായി അവര്‍ വ്യക്തമാക്കി. ''ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലെത്തിയ എല്ലാ ടീമുകളും ഇവിടെ സന്തോഷത്തോടെയാണ് കഴിഞ്ഞത്. പാക്കിസ്ഥാനെ സംബന്ധിച്ച് ഇത് ചരിത്രപരമായ ടൂര്‍ണമെന്റാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 3 ബില്യന്‍ പാക്കിസ്ഥാന്‍ രൂപയാണ് ലാഭം നേടിയത്. ലോകത്തെ ഏറ്റവും സമ്പന്നമായ മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഒന്നാണ് പിസിബി' ആമിര്‍ മിര്‍ വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫിയിലൂടെ ലക്ഷ്യമിട്ട വരുമാനം ടൂര്‍ണമെന്റിനിടെ തന്നെ കൈവരിച്ചതായും വക്താവ് വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വരുമാന വര്‍ധനവാണ് പിസിബിക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച ഐസിസി ടൂര്‍ണമെന്റ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) സമ്മാനിച്ചത് കോടിക്കണക്കിനു രൂപയുടെ ബാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ട്. ഏതാണ്ട് 869 കോടിയോളം രൂപയുടെ നഷ്ടമാണ് ചാംപ്യന്‍സ് ട്രോഫി നടത്തിപ്പിലൂടെ പിസിബി നേരിട്ടതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീ 90 ശതമാനം വരെ കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പിസിബി കടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാത്തുകാത്തിരുന്ന് ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച ഐസിസി ടൂര്‍ണമെന്റ് പിസിബിക്ക് വരുത്തിവച്ച വന്‍ സാമ്പത്തിക ബാധ്യതയെക്കുറിച്ച് 'ടെലഗ്രാഫ് ഇന്ത്യ'യാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ട് പ്രകാരം, ചാംപ്യന്‍സ് ട്രോഫിക്കായി റാവല്‍പിണ്ടി, ലഹോര്‍, കറാച്ചി എന്നിവിടങ്ങളിലെ വേദികള്‍ നവീകരിക്കാന്‍ പിസിബി 58 മില്യന്‍ യുഎസ് ഡോളറാണ് ചെലവഴിച്ചത്. നിശ്ചയിച്ച ബജറ്റിലും 50 ശതമാനം വര്‍ധനയോടെയാണ് സ്റ്റേഡിയം നവീകരണം പൂര്‍ത്തിയായത്. ടൂര്‍ണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാന്‍ ബോര്‍ഡ് 40 മില്യന്‍ യുഎസ് ഡോളര്‍ കൂടി ചെലവഴിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍നിന്ന് പാക്കിസ്ഥാന് ലഭിച്ച വരുമാനം തീരെ തുച്ഛമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആതിഥേയര്‍ക്കുള്ള ഫീയായി 6 മില്യന്‍ യുഎസ് ഡോളറാണ് പിസിബിക്ക് ലഭിച്ചത്. പാക്കിസ്ഥാന്‍ ടീമിന് നാട്ടില്‍ കളിക്കാനായത് ഒരേയൊരു മത്സരം മാത്രമാണെന്നിരിക്കെ, ടിക്കറ്റ് വില്‍പനയിലൂടെയുള്ള വരുമാനവും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. ഫലത്തില്‍ 85 മില്യന്‍ യുഎസ് ഡോളറിന്റെ ബാധ്യതയാണ് ചാംപ്യന്‍സ് ട്രോഫി പാക്കിസ്ഥാന് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാക്കിസ്ഥാാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് നടന്നത്. ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഐസിസി ഹൈബ്രിഡ് മോഡല്‍ നടപ്പാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒരു ജയവും നേടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ മുന്നേറിയതോടെ സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളും പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് മാറ്റേണ്ടി വന്നു. ഇതോടെ പിസിബിക്ക് 869 കോടി രൂപയുടെ വന്‍ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞാത് പിസിബി പത്രസമ്മേളനം നടത്തിയത്.